കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും

covid vaccine | big news live

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം.

എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പ് നല്‍കും. വാക്സിന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം ഇതിനകം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുക. അല്‍ വജ്ബ, ലീബൈബ്, അല്‍ റുവൈസ്, ഉംസലാല്‍, റൌളത്തുല്‍ ഖൈല്‍, അല്‍ തുമാമ, മൈദര്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് കുത്തിവെപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ കൊവിഡ് ബാധിതരും കൊവിഡ് മാറിയവരും കുത്തിവെപ്പ് സ്വീകരിക്കണം. എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കുന്നതോടെ ഖത്തറില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധികള്‍ അറിയിച്ചു.

വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ബയോടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ആണ് ഖത്തറില്‍ വിതരണം ചെയ്യുന്നത്. മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. മോഡേണയുടെ വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം എത്തുമെന്നാണ് വിവരം.

Exit mobile version