കണ്ണൂരിലേക്ക് ആദ്യ വിമാനത്തില്‍ പറക്കാനായി തിക്കും തിരക്കും കൂട്ടി പ്രവാസികള്‍! ബുക്കിങ് ഹൗസ്ഫുള്ളും; എന്നാല്‍ പറന്നത് 36 കാലി സീറ്റുകളുമായി; പിന്നിലെ കാരണം ഇങ്ങനെ

ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാനായി തിക്കും തിരക്കും കൂട്ടി ബുക്കിങ് പൂര്‍ത്തിയാക്കിയ പ്രവാസികള്‍ ഒടുവില്‍ കാലുവാരിയോ എന്നാണ് ചിലരുടെയെങ്കിലും സംശയം.

അബുദാബി: സ്വന്തം നാടിന്റെ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാകാനായി തിക്കും തിരക്കും കൂട്ടി ബുക്കിങ് പൂര്‍ത്തിയാക്കിയ പ്രവാസികള്‍ ഒടുവില്‍ കാലുവാരിയോ എന്നാണ് ചിലരുടെയെങ്കിലും സംശയം. കണ്ണൂരിലേക്ക് ആദ്യമായി പറന്നിറങ്ങുന്ന വിമാനത്തിലേക്കുള്ള ബുക്കിങ് ഹൗസ്ഫുള്‍ ആയിരുന്നെങ്കിലും ഒടുവില്‍ വിമാനം പറന്നുയര്‍ന്നത് 36 ഒഴിഞ്ഞ സീറ്റുകളുമായി.

പറന്നുയരുന്ന കന്നി വിമാനത്തില്‍ കണ്ണൂരിലേയ്ക്ക് യാത്ര ചെയ്യാന്‍ ആയിരങ്ങളാണ് യുഎഇയില്‍ കാത്തിരുന്നത്. എന്നാല്‍ യാത്രക്കാരെ ലക്ഷ്യമിട്ട് കുത്തനെ കൂട്ടിയ വിമാനടിക്കറ്റ് നിരക്ക് തിരിച്ചടിയാവുകയുമായിരുന്നു. പൈലറ്റും ഫസ്റ്റ് ഓഫീസറും നാല് ക്യാബിന്‍ ക്രൂവും ഉള്‍പ്പെടെ ആറ് വിമാന ജീവനക്കാരെ കൂടാതെ 186 സീറ്റുള്ള ബോയിങ് 737വിമാനത്തില്‍ ഇന്നലെ അബുദാബിയല്‍ നിന്ന് യാത്ര ചെയ്തത് 150 പേര്‍ മാത്രമാണ്.

ഒരുവില്‍ കാലിസീറ്റിലേയ്ക്ക് ആളെ പിടിക്കാനായി നിരക്ക് കുറച്ചിട്ടും രക്ഷയില്ലാതായതോടെ യാത്രക്കാര്‍ക്ക് വ്യക്തിപരമായ പ്രലോഭന സന്ദേശങ്ങളും അയച്ചു. വിമാനം പുറപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പു വരെ യാത്രക്കാരെ കാത്തിരുന്നിട്ടും ഫലം കണ്ടില്ല.

‘വീട്ടിലേയ്ക്ക് വരൂ… ജലാഭിവാദ്യം അര്‍പ്പിച്ച് നിങ്ങളെ സ്വീകരിക്കാന്‍ കണ്ണൂര്‍ കാത്തിരിക്കുകയാണ്. ചരിത്ര ദിനത്തിന്റെ ഭാഗമാകൂ.’ എന്നായിരുന്നു അറിയിപ്പ്. മോഹന വാഗ്ദാനങ്ങള്‍ കേട്ട് അധികമാരും മുന്നോട്ടു വന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കന്നി വിമാനത്തില്‍ ടിക്കറ്റെടുക്കാനായി ഓണ്‍ലൈനില്‍ കയറിയ യാത്രക്കാരുടെ തിരക്ക് കണ്ട് അഞ്ചിരട്ടിയായി ടിക്കറ്റ് ചാര്‍ജ് കൂട്ടിയതാണ് തിരിച്ചടിയായത്. ടിക്കറ്റ് നിരക്ക് കൂടിയതോടെ പലരും പിന്തിരിയുകയായിരുന്നു.

Exit mobile version