സുമനസുകളുടെ കരുണയിൽ നാട്ടിലേക്ക് മടങ്ങി ശിഹാബ്

റിയാദ്: സൗദിയിൽ വെച്ച് വാഹനാപകടവും കൊവിഡും തളർത്തിയിട്ടും തോറ്റ് കൊടുക്കുൻ തയ്യാറാകാതിരുന്ന മലയാളി യുവാവ് ഒടുവിൽ നാട്ടിലേക്ക് മടങ്ങി. പുതുവർഷദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ കൊവിഡ് ബാധിക്കുകയും പിന്നീട് മുക്തനാവുകയും ചെയ്ത വയനാട് സുൽത്താൻ ബത്തേരി പൂമല സ്വദേശി കൂട്ടപ്പിലാക്കൽ ശിഹാബിനെയാണ് (31) നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം റിയാദിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട കെഎംസിസി ചാർട്ടേർഡ് വിമാനത്തിലാണ് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് ത്തെിച്ചത്. റിയാദ് കെഎംസിസി വെൽഫെയർ വിങ്ങാണ് ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത്.

റിയാദിൽ നിന്നും പുറപ്പെട്ട കെഎംസിസി ചാർട്ടേർഡ് വിമാനത്തിൽ സഹോദരൻ സിദ്ദീഖിനൊപ്പം നാട്ടിലെത്തിയ ശിഹാബിനെ തുടർ ചികിത്സക്കായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം ജനുവരി ഒന്നിനാണ് ശിഹാബിന് വാഹനാപകടത്തിൽ പരിക്കേറ്റത്. സഹോദരനൊപ്പം റിയാദിലെ സുവൈദിയിൽ ബഖാല നടത്തുകയായിരുന്ന ശിഹാബ് വീടുകളിൽ സാധനങ്ങൾ വിതരണം ചെയ്തു മടങ്ങുമ്പോൾ ഓടിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.

തലയ്ക്കും ആന്തരികാവയവങ്ങൾക്കും സാരമായി പരിക്കേറ്റ ശിഹാബിനെ റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വിരളമായിരുന്നെങ്കിലും മികച്ച ചികിത്സയെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയ കാലയളവിലാണ് ഇതിനിടയിൽ റിയാദിലടക്കം കൊവിഡ് വ്യാപനം രൂക്ഷമാവുകയും ശുമൈസി ആശുപത്രി കൊവിഡ് സെന്ററാക്കി മാറ്റുകയും ചെയ്തത്. ഇതോടെ ശിഹാബിനെ അഫീഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ വെച്ച് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതോടെ കുടുംബത്തിനും സുഹൃത്തുക്കളുൾക്കും നോവായി മാറി.

ഒടുവിൽ, ആഴ്ചകൾക്ക് ശേഷം അദ്ദേഹം കൊവിഡ് മുക്തനായി. ഇതോടെ ശിഹാബിനെ നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിനാൽ ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. എങ്കിലും റിയാദ് കെഎംസിസി കോഴിക്കോട് ജില്ല വെൽഫെയർ വിങ് ഭാരവാഹിയായ ഉമർ മാവൂർ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ സഹായത്തോടെ ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. യാത്ര ചെയ്യാൻ സ്‌ട്രെച്ചർ ആവശ്യമായതിനാൽ അതിനായി വലിയൊരു തുക കണ്ടെത്തേണ്ടി വന്നു. ഇതിനായി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ചു നൽകുകയും യാത്രക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ശുമൈസി ആശുപത്രിയിലെ ഡോ. അൻസാരി ശിഹാബിന്റെ ദൈനംദിന ആരോഗ്യ പുരോഗതി വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. അഫീഫ് ജനറൽ ആശുപത്രിയിൽ മലയാളി സമാജം ഭാരവാഹി ഷാജി ശിഹാബിന് വേണ്ട സഹായങ്ങൾ നൽകാൻ രംഗത്തുണ്ടായിരുന്നു.

ദാറുസ്സലാം വിങ് അംഗങ്ങളായ ശിഹാബ് പുത്തേഴത്ത്, മജീദ് പരപ്പനങ്ങാടി, ശിഹാബ്, ഇംഷാദ് മങ്കട, ഉനൈസ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം, റഫീഖ് പുപ്പലം, നജീബ് നെല്ലാങ്കണ്ടി എന്നിവരും സഹായവുമായി രംഗത്തെത്തി. അലവിക്കുട്ടി, പാത്തുമ്മ ദമ്പതികളുടെ മകനാണ് ശിഹാബ്. വിവാഹിതനാണ്.

Exit mobile version