പള്ളികളില്‍ പ്രവേശനം അനുവദിക്കും, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങും; നിയന്ത്രണങ്ങളിലെല്ലാം ഇളവ് വരുത്താന്‍ ഒരുങ്ങി സൗദി

റിയാദ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി സൗദി അറേബ്യ. കൂടുതല്‍ കാലം അടച്ചിടല്‍ നടക്കില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് എല്ലാം സജീവമാകാന്‍ ആലോചിക്കുന്നത്. കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തും.

പള്ളികളും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും തുറക്കാനും തീരുമാനമായി. ഇളവ് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിക്കും. കൊറോണയെ തുടര്‍ന്ന് സൗദിയില്‍ പള്ളികളും പൊതു ഇടങ്ങളും അടച്ചിട്ടിരുന്നു. കടകളും ഷോപ്പിങ് മാളുകളിലും നിയന്ത്രണം നടപ്പാക്കിയും ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് സമയക്രമവും നിശ്ചയിച്ചിരുന്നു.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയുന്നു. ജോലി സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഈ നിയന്ത്രണങ്ങളെല്ലാമാണ് ആഭ്യന്തര മന്ത്രാലയം എടുത്തുകളയുന്നത്. മെയ് 31 മുതല്‍ പള്ളികളില്‍ പ്രവേശനം അനുവദിക്കും.

സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും പ്രവര്‍ത്തനം തുടങ്ങും. എല്ലാ ജീവനക്കാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തര വിമാനസര്‍വീസുകളും മെയ് 31 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, മക്കയില്‍ നിയന്ത്രണം തുടരും. ജൂണ്‍ 21 മുതലാണ് സമ്പൂര്‍ണമായി നിയന്ത്രണം എടുത്തുകളയുക എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version