കൊറോണ, ചികിത്സയില്‍ കഴിയുകയായിരുന്ന നാല് മലയാളികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം, നാല് മരണവും 24 മണിക്കൂറിനുള്ളില്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നു. നിരവധി മലയാളികളാണ് ഇതിനോടകം വൈറസ് ബാധിച്ച് പ്രവാസലോകത്ത് മരിച്ച് വീണത്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നാല് മലയാളികള്‍ കൂടി സൗദി അറേബ്യയില്‍ മരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കൊറോണ ബാധിച്ച് മരിക്കുന്നത്.

മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്.

മലപ്പുറം സ്വദേശി അബ്ദുസലാം ജിദ്ദയില്‍ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ചാണ് മരിച്ചത്. റമദാന്‍ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കൊറോണ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മറ്റൊരു മലപ്പുറം സ്വദേശിയായ പറശ്ശീരി ഉമ്മര്‍ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ചാണ് മരിച്ചത്. 53 വയസ്സായിരുന്നു. കൊറോണ ബാധിച്ച് ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ജിദ്ദയിലെ ഒരു സാംസങ് കമ്പനിയില്‍ ആയിരുന്നു ഇദ്ദേഹത്തിന് ജോലി ഉണ്ടയിരുന്നത്. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ എം സി സി നേതാക്കളുടെ നേതൃത്വത്തിലാണ് ഇവരുടെ മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

കൊല്ലം സ്വദേശി ശംസുദ്ദീനും കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. കൂടാതെ ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ കൊറോണ ബാധിച്ച് സൗദി അറേബ്യയില്‍ മരിക്കുന്നത്.

Exit mobile version