കൊച്ചു രാജ്യമാണ്, പക്ഷേ നടത്തുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളോ, അഭിനന്ദനാര്‍ഹം; ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ കണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മലയാളി, വീഡിയോ

മനാമ: ലോകത്താകമാനം പടര്‍ന്നു പിടിച്ച കൊറോണ വൈറസില്‍ നിന്നും മുക്തമാവാനുള്ള പ്രയത്‌നത്തിലാണ് പല രാജ്യങ്ങളും. വൈറസിനെ തുരത്താന്‍ പല പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. ഇപ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ ബഹ്‌റൈന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളി.

ഈജിപ്ത് യാത്ര കഴിഞ്ഞ് മങ്ങിയെത്തിയ ബഹ്‌റൈന്‍ പ്രവാസിയും മാധ്യമ പ്രവര്‍ത്തകനും കൂടിയായ കെ ടി നൗഷാദ് ‘ട്രാവല്‍ ഉലകം’ എന്ന തന്റെ വ്‌ലോഗില്‍ ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് ഉള്‍പ്പടെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് ബഹ്‌റൈന്‍ കൊറോണക്കെതിരെ നടത്തുന്ന പ്രതിരോധ മുന്‍കരുതലുകളെന്ന് വീഡിയോയില്‍ പറയുന്നു.

നേരത്തെ ബഹ്റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാണ് ബഹ്റൈന്റെതെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു. എയര്‍പോര്‍ട്ടിനകത്ത് ബഹ്‌റൈന്‍ പ്രത്യേകമായി ഒരുക്കിയിട്ടുള്ള ക്വാറന്റീന്‍ സെന്ററുകള്‍ എടുത്തു പറയേണ്ടതാണെന്ന് നൗഷാദ് പറയുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കെടി നൗഷാദിന്റെ വാക്കുകള്‍;

വൈറസ് ബാധയുള്ള രാജ്യങ്ങളെന്ന നിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 12 രാജ്യങ്ങളിലൊന്നായ ഈജിപ്തില്‍നിന്ന് വന്നിറങ്ങിയതുകൊണ്ടാണ് പ്രതിരോധ നടപടികള്‍ നേരിട്ട് അറിയാന്‍ കഴിഞ്ഞത്. എയര്‍പോര്‍ട്ടിനകത്ത് ബഹ്‌റൈന്‍ പ്രത്യേകമായി ഒരുക്കിയിട്ടുള്ള ക്വാറന്റീന്‍ സെന്ററുകള്‍ എടുത്തു പറയേണ്ടതാണ്.

ബഹ്‌റൈന്റെ പ്രതിരോധ നടപടികള്‍ തുടങ്ങുന്നത് ഒരു ഫോമില്‍ നിന്നാണ്. കെയ്‌റോയില്‍ നന്ന് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍തന്നെ ആരോഗ്യമന്ത്രാലയത്തിന്റെ ഈ ഫോം കിട്ടും. യാത്രയ്ക്കിടെ വിമാനത്തിലും ഇത് വിതരണം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് ബാധിതമായ 12 രാജ്യങ്ങളില്‍ രണ്ടാഴ്ചയ്ക്കകം പോയിട്ടുണ്ടോ എന്നതാണ് ഇതിലെ പ്രധാന ചോദ്യം.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു അനൗണ്‍സ്‌മെന്റ് വന്നു. മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ മാത്രം വിമാനത്തിനു പുറത്തിറങ്ങാനും ബാക്കിയുള്ളവര്‍ സീറ്റില്‍തന്നെ ഇരിക്കാനുമായിരുന്നു അത്. ബഹ്‌റൈനില്‍ ഇറങ്ങേണ്ട 36 യാത്രക്കാരാണ് പിന്നെ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ അറൈവല്‍ ഏരിയയില്‍ പ്രവേശിപ്പിക്കാതെ ബസില്‍ കയറ്റി മറ്റൊരിടത്തേക്കു കൊണ്ടുപോയി.

മെയിന്‍ ബ്ലോക്കില്‍നിന്ന് വളരെ അകലെ പ്രത്യേകം ഒരുക്കിയ കുറേ ടെന്റുകളിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ബഹ്‌റൈന്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നടപടികള്‍. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ അവരെ വിമാനത്താവളത്തില്‍ കയറ്റാതെ നേരേ ഈ ക്വാറന്റീന്‍ ടെന്റിലേക്കാണ് കൊണ്ടുവരുന്നത്.

ഈ ടെന്റില്‍ നിന്ന് 10 പേരെ വീതം മറ്റൊരു ടെന്റിലേക്ക് ബസില്‍ കൊണ്ടുപോയി. പരിശോധനയ്ക്കു പുറമേ കൊറോണ വൈറസ് ടെസ്റ്റിനായി മൂക്കില്‍നിന്ന് സ്വാബ് എടുക്കുന്നതും ഈ ടെന്റില്‍ വച്ചാണ്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ നെറ്റിയിലേക്ക് ചൂണ്ടി പനിയുണ്ടോ എന്ന് പരിശോധിക്കലാണ് ആദ്യഘട്ടം. അതിനുശേഷം യാത്രക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. മൂക്കില്‍ നിന്ന് ദ്രവം പരിശോധനയ്ക്കായി എടുത്തു. ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും അടുത്ത 14 ദിവസം ജോലിക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ച് രോഗാവധിക്കുള്ള സര്‍ട്ടിഫിക്കറ്റ് അവിടെവച്ചുതന്നെ ഡോക്ടര്‍ കൈമാറി. ശേഷം ആദ്യത്തെ ടെന്റിലേക്കു തിരിച്ചു കൊണ്ടുപോയി.

പിസിആര്‍ ടെസ്റ്റ് പൂര്‍ത്തിയായി ഫലം അറിയാന്‍ ആറു മണിക്കൂര്‍ വേണം. ആ സമയം വരെ ഇവിടെ ഇരിക്കണം. ഫലം നെഗറ്റീവാണെങ്കിലേ വീട്ടിലേക്കു പോകാന്‍ അനുവദിക്കൂ. പോസിറ്റീവ് ആണെങ്കില്‍ യാത്രക്കാരെ ക്വാറന്റീന്‍ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിലും ചില രാജ്യങ്ങളില്‍നിന്നു വരുന്നവരെ 14 ദിവസത്തേക്ക് മാറ്റി താമസിപ്പിച്ച ശേഷമാണ് വീട്ടിലേക്കു പോകാന്‍ അനുവദിക്കുന്നത്.

വൈകിട്ട് 5 ന് വിമാനം ഇറങ്ങിയെങ്കിലും ടെസ്റ്റിനായി എന്റെ സ്വാബ് എടുത്തത് 8 മണിക്കാണ്. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യ ബാച്ചില്‍ പരിശോധിക്കുക. ഫലം ലഭിക്കാന്‍ പുലര്‍ച്ചെ 2 വരെ കാത്തിരിക്കണം. സമയം ചെലവിടാനായി അത്യാവശ്യം സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കിടക്കാനുള്ള സൗകര്യവും വെള്ളവും ഭക്ഷണവും ലഭിക്കും. മൂന്ന് മണിയോടെ ഈ വിമാനത്തിലെ എല്ലാവരുടെയും ഫലം നെഗറ്റീവാണ് എന്ന അറിയിപ്പു വന്നു. പിന്നെ ജീവനക്കാര്‍ ലിസ്റ്റുമായി എത്തി പേരുവിളിച്ച് ഓരോരുത്തരെയായി ബസില്‍ കയറ്റി.

വൈറസ് ബാധയുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു മാത്രമായി ഒരുക്കിയ ഇമിഗ്രേഷന്‍ ആന്‍ഡ് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്ന ടെന്റിലേക്കാണ് കൊണ്ടുപോയത്. ശേഷം വീണ്ടും ബസില്‍ കയറ്റി എയര്‍പോര്‍ട്ടിലെ പ്രത്യേക എക്‌സിറ്റില്‍ എത്തിച്ചു. അപ്പോഴേക്കും യാത്രക്കാരുടെ ലഗേജുകള്‍ അവിടെ എത്തിച്ചിരുന്നു. പുറത്തെത്തുമ്പോള്‍ പുലര്‍ച്ചെ 5 മണി ആയിരുന്നെങ്കിലും വിഷമമൊന്നും തോന്നിയില്ല. വൈറസിനെ നിയന്ത്രിക്കാന്‍ ഒരു ഭരണകൂടം പരമാവധി ശ്രമിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വ്യക്തിപരമായ അസൗകര്യങ്ങള്‍ പരിഗണിക്കാതെ അതിനോട് സഹകരിക്കുകയാണല്ലോ വേണ്ടത്. എന്റെ കൂടെ ഈജിപ്തിലുണ്ടായിരുന്ന അമേരിക്ക, ഗ്രീസ്, റഷ്യ എന്നീ രാജ്യങ്ങളിലെ സഹപ്രവര്‍ത്തകര്‍ അവരുടെ രാജ്യങ്ങളില്‍ വിമാനം ഇറങ്ങിയപ്പോള്‍ ഇങ്ങനെ ഒരു പരിശോധന ഉണ്ടായില്ലെന്ന് അറിയിച്ചു. അതുകൂടി മനസ്സിലാക്കുമ്പോള്‍ കൊച്ചു രാജ്യമായ ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല.

Exit mobile version