അതിരപ്പള്ളിയില്‍ വയോധികയെ വനത്തിനുള്ളില്‍ കാണാതായിട്ട് രണ്ട് രാത്രി; ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍

വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി.

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ കാണാതായ വയോധികക്കായി ഡ്രോണുപയോഗിച്ച് തെരച്ചില്‍ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളില്‍ കാണാതായത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു വാച്ചു മരം ആദിവാസി കോളനിയിലെ അമ്മിണി.

എന്നാല്‍ അമ്മിണ്ണിയെ കാട്ടിനുള്ളില്‍ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതല്‍ തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു. രാത്രിയോടെ നിര്‍ത്തി വെച്ച തെരച്ചില്‍ വീണ്ടും പുനരാരംഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

അതിനിടയിലാണ് ഇന്ന് ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്താനുള്ള തീരുമാനം വരുന്നത്. നിലവില്‍ അതിരപ്പള്ളിയില്‍ ഡ്രോണുപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. വനം വകുപ്പും പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. വയോധിക ഉള്‍ക്കാട്ടിലെങ്ങാനും അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഡ്രോണ്‍ പരിശോധന നടത്തുന്നത്.

Exit mobile version