നഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ നിയമിക്കാനൊരുങ്ങി കുവൈറ്റ്

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു.

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്ന് 700ലേറെ നഴ്‌സുമാരെ കൊണ്ടുവരാനാണ് ആലോചന.

സ്ഥിര നിയമനത്തിന് പകരം കരാര്‍ വ്യവസ്ഥയിലാകും നിയമനം ഉണ്ടാവുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ കുവൈറ്റ് നിയമിക്കുന്നത്. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ്.

വികസിപ്പിച്ച സബാഹ് ആശുപത്രി, പകര്‍ച്ചരോഗ ആശുപത്രി, ക്ലിനിക്കുകള്‍ എന്നിവയിലേക്കാണ് നഴ്‌സുമാരെ ആവശ്യമുള്ളത്. കുറച്ചുപേരെ ആരോഗ്യ മന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാര്‍ കമ്പനികള്‍ വഴിക്കുമാണ് കൊണ്ടുവരുന്നത്. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്.

കരാര്‍ നിയമനമായാല്‍ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ല എന്നതാണ് അധികൃതര്‍ കാണുന്ന നേട്ടം. നഴ്‌സിങ് ക്ഷാമം കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെ വലക്കുന്നുണ്ട്. സ്വദേശികളെ നിയമിക്കുന്നതിനാണ് മുന്‍ഗണനയെങ്കിലും യോഗ്യരായ സ്വദേശി നഴ്‌സുമാരെ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.

Exit mobile version