മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം; ഈ മാസം മുപ്പതിന് ആരംഭിക്കും

സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ് ഇത്തവണത്തെ മുഖ്യ അതിഥി

ഷാര്‍ജ: ഇത്തവണത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം ഈമാസം മുപ്പതിന് അല്‍താവൂന്‍ എക്‌സ്‌പോസെന്ററില്‍ തുടക്കം കുറിക്കും. ‘തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍’ എന്ന പ്രമേയത്തിലാണ് മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നടക്കുന്നത്. സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ് ഇത്തവണത്തെ മുഖ്യ അതിഥി. പുസ്തകോത്സവത്തില്‍ വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രകാശനവും വില്‍പനയും ഉണ്ടായിരിക്കും.

മലയാള എഴുത്തുകാര്‍ അടക്കം ലോകത്തെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാ താരങ്ങളും പ്രസാധകരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ഇതിനു പുറമെ മേളയില്‍ കേരളത്തിലെയും യുഎഇയിലെയും മലയാളികളുടേത് ഉള്‍പ്പടെ നൂറ്റമ്പതോളം പുസ്തകങ്ങളും പ്രകാശനം ചെയ്യും. മേളയില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, മുഖാമുഖം എന്നിവയ്ക്ക് പുറമെ തത്സമയ പാചക പരിപാടികളും ഉണ്ടായിരിക്കും.

കേരളത്തില്‍ നിന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, നടന്‍ ടൊവീനോ തോമസ് തുടങ്ങിയവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ഗള്‍ഫിലെ ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും പുസ്തകമേളയാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേള. മെക്‌സിക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം. മെക്‌സിക്കോയുടെ സാഹിത്യ ചരിത്രം അനാവരണം ചെയ്യുന്ന പരിപാടികളും മേളയില്‍ അരങ്ങേറും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം നടക്കുന്നത്. മേളയില്‍ ആളുകള്‍ക്ക് പ്രവേശനം സൗജന്യമാണ്

Exit mobile version