ബിജെപിക്ക് മധ്യപ്രദേശിലും രക്ഷയില്ല; കാത്തിരിക്കുന്നത് കനത്ത തിരിച്ചടി;കോണ്‍ഗ്രസിന് മെച്ചം; ഫലം പ്രവചിച്ച് ടൈംസ് നൗ പ്രീ പോള്‍ സര്‍വ്വേ

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലില്‍ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് സംഭവിക്കാന്‍ പോകുന്നത് കനത്ത നഷ്ടമെന്ന് സൂചന.

നിലവില്‍ ഭരണം കൈയ്യാളുന്ന മധ്യപ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ടൈംസ് നൗ-സിഎന്‍ എക്സ് പ്രീ പോള്‍ സര്‍വ്വേ റിപ്പോര്‍ട്ട്. ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെങ്കിലും ഭൂരിപക്ഷം വലിയ തോതില്‍ ഇടിയുമെന്നാണ് ടൈംസ് നൗ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

230 സീറ്റുകളില്‍ 122 സീറ്റുകള്‍ ബിജെപി നേടും. കോണ്‍ഗ്രസ് സീറ്റുനില മെച്ചപ്പെടുത്തി 95 സീറ്റുകളിലേക്ക് ഉയരുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സമാജ്വാദി പാര്‍ട്ടി മൂന്നു സീറ്റും ഇടതു മുന്നണിയും സ്വതന്ത്രരും ശേഷിക്കുന്ന പത്തുസീറ്റുകളില്‍ വിജയം നേടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിജെപിയുടെ വോട്ട് ഷെയറില്‍ 41.75% കുറവുവരും. അതേസമയം കോണ്‍ഗ്രസ് 38.52% ആക്കി വോട്ടുഷെയര്‍ മെച്ചപ്പെടുത്തും. ബിഎസ്പിയുടെ വോട്ടു ഷെയര്‍ ചെറിയ തോതില്‍ കുറഞ്ഞ് 5.41% ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ല്‍ ബിജെപി 165 സീറ്റുകളില്‍ വിജയിച്ചാണ് മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നേടിയത് 65 സീറ്റുകളായിരുന്നു.

Exit mobile version