മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച പോളിങ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിനായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. ഇത് സംബന്ധിച്ച കേസ് ജൂണ്‍ മൂന്നിന് വീണ്ടും ട്രൈബ്യൂണല്‍ പരിഗണിക്കും.

പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു സമ്പല്‍പൂരില്‍ മോഡിയുടെ ഹെലികോപ്റ്റര്‍ ഐഎഎസ് ഓഫീസറായ മുഹമ്മദ് മുഹ്‌സിന്‍ പരിശോധനക്ക് വിധേയമാക്കിയത്. പതിനഞ്ച് മിനിറ്റോളം പരിശോധനയുടെ പേരില്‍ ഹെലികോപ്റ്റര്‍ തടഞ്ഞു വെച്ചിരുന്നു. പിന്നാലെ, എസ്പിജി പ്രത്യേക സുരക്ഷയുള്ളവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ പരിഗണിക്കാതെ പരിശോധന നടത്തിയെന്ന് ആരോപിച്ച് മുഹമ്മദ് മുഹ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുകയായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥന്റെ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പരിശോധന മോഡിയുടെ യാത്ര വൈകിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ഇല്ലാതെ എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും ഡിഐജിയുടെയും റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു.

Exit mobile version