രാഹുലിനേയും സോണിയാ ഗാന്ധിയേയും അപമാനിക്കുന്ന പച്ചത്തെറി വിളിച്ച് ബിജെപി അധ്യക്ഷന്‍; കൈയ്യടിച്ച് അണികള്‍; നാണംകെട്ട് ബിജെപി; വീഡിയോ

അമ്മ ജാമ്യം കിട്ടിയതിന്റെ പിന്‍ബലത്തിലാണ് ജീവിക്കുന്നത്, നിങ്ങളുടെ സഹോദരിയുടെ ഭര്‍ത്താവും അങ്ങനെയാണ്, നിങ്ങളും അങ്ങനെ തന്നെ.

ഷിംല: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പ്രസ്താവനയുമായി ബിജെപിയുടെ ഹിമാചല്‍ പ്രദേശിലെ അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മാതാവ് സോണിയാ ഗാന്ധിയേയും അപമാനിക്കുന്ന രൂപത്തില്‍ പച്ചത്തെറി വിളിച്ചാണ് പരസ്യമായി ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപയോഗിച്ച ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രയോഗത്തിനെ വിമര്‍ശിക്കവെയാണ്, സാറ്റി അമ്മയെ ലൈംഗികമായി ഉപയോഗിക്കുന്നവന്‍ എന്നര്‍ത്ഥം വരുന്ന ‘മാ****’ എന്ന തെറിവാക്ക് രാഹുലിനെ വിളിച്ചത്.

‘കാവല്‍ക്കാരന്‍ കള്ളനാണ് എന്നാണ് രാഹുല്‍ പറയുന്നത്. സഹോദരാ, നിങ്ങളുടെ അമ്മ ജാമ്യം കിട്ടിയതിന്റെ പിന്‍ബലത്തിലാണ് ജീവിക്കുന്നത്, നിങ്ങളുടെ സഹോദരിയുടെ ഭര്‍ത്താവും അങ്ങനെയാണ്, നിങ്ങളും അങ്ങനെ തന്നെ. എന്നാല്‍ മോഡിക്ക് ജാമ്യം ആവശ്യമില്ല. അദ്ദേഹത്തിനെതിരെ കേസോ കുറ്റപത്രമോ ഇല്ല. പിന്നെ നിങ്ങള്‍ എങ്ങനെയാണ് ഒരു ജഡ്ജിയെപ്പോലെ അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്നത്?’ സാറ്റി പറയുന്നതിങ്ങനെ.

ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഫേസ്ബുക്കില്‍ കണ്ട വാചകം നിങ്ങള്‍ക്ക് മുമ്പില്‍ വായിക്കാം എന്ന് പറഞ്ഞുകൊണ്ട് സാറ്റി തെറിവാക്ക് ഉപയോഗിച്ചത്.’ചൗക്കീദാര്‍ ചോര്‍’ ആണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ‘മാ****’ ആണെന്ന് ഞാന്‍ പറയും.’- സാറ്റിയുടെ ഈ പച്ചത്തെറി പ്രയോഗത്തിന് ബിജെപി അണികള്‍ നിറകൈയ്യടി നല്‍കിയാണ് സ്വീകരിച്ചത്.

എന്നാല്‍ ഈ പ്രയോഗത്തിനെതിരെ സോഷ്യല്‍മീഡിയയും സാധാരണക്കാരായ വോട്ടര്‍മാരും രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version