കേരളത്തില്‍ ആകെ ഭരിക്കുന്ന നഗരസഭയിലും ആളെ കൂട്ടാനാകാതെ ബിജെപി; രാജ്‌നാഥ് സിങിന്റെ കോട്ടമൈതാനത്തെ പരിപാടിയില്‍ പങ്കെടുത്തത് ‘ഒഴിഞ്ഞ കസേരകള്‍’

പാലക്കാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ വിജയിപ്പിച്ചാല്‍ പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാകുമെന്ന് രാജ്‌നാഥ് സിങ്

പാലക്കാട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ പോലും കാറ്റില്‍ പറത്തി ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയിട്ടും ജനങ്ങളെ ആകര്‍ഷിക്കാനാകാതെ ബിജെപി. കഴിഞ്ഞദിവസം, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ബിജെപിയുടെ പാലക്കാട്ടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത് വളരെ കുറച്ച്‌ ബിജെപി അനുഭാവികള്‍ മാത്രം. സദസ്സിലുണ്ടായിരുന്ന ഒഴിഞ്ഞ കസേരകള്‍ കേന്ദ്ര മന്ത്രിക്ക് പോലും നാണക്കേടായി.

പാലക്കാട് കോട്ടമൈതാനത്താണ് രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ പൊതുസമ്മേളനം നടന്നത്. ഭൂരിഭാഗം കസേരകളും ഒഴിഞ്ഞ് കിടക്കുകയുമായിരുന്നു. രാജ്നാഥ് സിങ് വരുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചാരണ പരിപാടികളും ബിജെപി സംഘടിപ്പിച്ചിരുന്നു. എങ്കിലും പരിപാടി വിജയിപ്പിക്കാന്‍ നേതൃത്വത്തിനായില്ല.
പാര്‍ട്ടിയിലെ വിഭാഗീയത മൂലം ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌ക്കരിക്കുകയായിരുന്നു എന്നാണ് ഉയരുന്ന മറ്റൊരു വാദം. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. ഘടക കക്ഷികളായ ബിഡിജെഎസ്, എഡിഎംകെ എന്നീ പാര്‍ട്ടികള്‍ പ്രവര്‍ത്തകരെ എത്തിച്ചിട്ടും പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ നിറക്കാന്‍ ബിജെപിയ്ക്കായില്ല.

ഇതിനിടെ, പാലക്കാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ വിജയിപ്പിച്ചാല്‍ പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാകുമെന്ന് രാജ്‌നാഥ് സിങ് വാഗ്ദാനം ചെയ്യുകയും ചെയ്തു.

Exit mobile version