കെവി തോമസിന് സീറ്റ് നിഷേധിച്ചത് മോഡിയെ വാഴ്ത്തിയതിനാല്‍; സംഭവം നിര്‍ഭാഗ്യകരമെന്ന് ബി ഗോപാലകൃഷ്ണന്‍

ന്യൂഡല്‍ഹി: സിറ്റിങ് എംപിയായിട്ടും എറണാകുളത്ത് കെവി തോമസിന് സീറ്റ് നിഷേധിച്ചത് പ്രധാനമന്ത്രി മോഡിയെ പ്രശംസിച്ചതിനാലെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. ‘കെവി തോമസിനോട് കോണ്‍ഗ്രസ് ചെയ്ത അനീതി നിര്‍ഭാഗ്യകരമാണെന്നും മോഡിയോടുള്ള കെവി തോമസിന്റെ ആരാധനയാണ് സീറ്റ് നിഷേധത്തിനു പിന്നിലെന്നും ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. സോണിയയുടെ കിച്ചന്‍ കാബിനറ്റിലെ വടക്കനും തോമസ് മാഷും പുറത്തായി. ഇനി പലരും കേരളത്തില്‍ പലരും മോഡി ആരാധനയുടെ പേരില്‍ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

എറണാകുളത്ത് കോണ്‍ഗ്രസ് സിറ്റിങ് എംപി കെവി തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എംഎല്‍എയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇതിനെതിരെ കെവി തോമസ് പരസ്യമായി രംഗത്തെത്തുകയും പ്രായമായത് തന്റെ തെറ്റല്ല, കറിവേപ്പില പോലെ വലിച്ചെറിയാന്‍ ആര്‍ക്കുംസാധിക്കില്ലെന്നും പ്രതികരിച്ചിരുന്നു.

കെവി തോമസിന്റെ അതൃപ്തിക്ക് പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Exit mobile version