ഖഷോഗിയുടെ മൃതശരീരം ആസിഡില്‍ അലിയിച്ച് ഓവുചാലിലൊഴുക്കി! നിര്‍ണ്ണായക തെളിവുകള്‍ തുര്‍ക്കി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈമാറി

കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ തെളിവുകളും കൈമാറിയിട്ടുണ്ട്.

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ തുര്‍ക്കി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈമാറി. അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജര്‍മ്മനിയ്ക്കുമാണ് രേഖകള്‍ നല്‍കിയത്. കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ തെളിവുകളും കൈമാറിയിട്ടുണ്ട്.

കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച് ഓവുചാലില്‍ ഒഴുക്കിയതായാണ് റിപ്പോര്‍ട്ട്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ ഓവുചാലില്‍നിന്ന് ശേഖരിച്ച സാമ്പിളില്‍ ആസിഡിന്റെ അംശം കണ്ടെത്തിയതായും തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല പത്രമായ സബ റിപ്പോര്‍ട്ട് ചെയ്തു.

ഖഷോഗിയുടെ മൃതശരീരം കൊലയാളികള്‍ ആസിഡില്‍ നശിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ ഉപദേശകന്‍ യാസിന്‍ അക്തായി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മൃതശരീരം തെളിവില്ലാത്തവിധം നശിപ്പിക്കാന്‍ സൗദി ഇസ്താംബൂളിലേക്ക് രണ്ട് വിദഗ്ധരെ അയച്ചതായും തുര്‍ക്കി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കാണാതായ ഖഷോഗിക്കായി അന്വേഷണം നടക്കുന്നതിനിടെ ഒക്ടോബര്‍ 11 മുതല്‍ 17 വരെ ഈ വിദഗ്ധര്‍ പലതവണ കോണ്‍സുലേറ്റില്‍ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടത്.

Exit mobile version