ഖഷോഗ്ജിയുടെ നാടായ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മയ്യത്ത് നിസ്‌കാരം നടത്തണം; ലോകത്തോട് നിസ്‌കാരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ച് പ്രതിശ്രുതവധു

വാഷിങ്ടണ്‍: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ജിക്കുവേണ്ടി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാര്‍ത്ഥന നടത്തണമെന്ന് ലോകത്തോട് ആവശ്യപ്പെട്ട് ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റഇസ് സെന്‍ഗിസ്. ഖഷോഗ്ജിയുടെ സ്വദേശമായ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മയ്യത്ത് നിസ്‌കാരം നടത്താനും സെന്‍ഗിസ് ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയാണ് സെന്‍ഗിസ് അവരുടെ ആഗ്രഹം അറിയിച്ചത്. അറബിക്, ഇംഗ്ലീഷ്, തുര്‍ക്കിഷ് ഭാഷകളില്‍ അവര്‍ ഇക്കാര്യം ട്വീറ്റു ചെയ്തു.

ജമാല്‍ ഖഷോഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ തുര്‍ക്കിഷ് സൗദി അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് കോണ്‍സുലേറ്റിനു സമീപമുള്ള ഓവുചാലിലൂടെ ഒഴുക്കിയെന്ന നിഗമനത്തിലാണ് തുര്‍ക്കിഷ് അന്വേഷണ സംഘം.

ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്. സെന്‍ഗിസിനൊപ്പം കോണ്‍സുലേറ്റിലേക്ക് പോയതായിരുന്നു ഖഷോഗ്ജി. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിനു വേണ്ടിയായിരുന്നു ഖഷോഗ്ജി കോണ്‍സുലേറ്റിനുള്ളില്‍ എത്തിയത്. പിന്നീടാരും അദ്ദേഹത്തെ ജീവനോടെ കണ്ടിട്ടില്ല.

Exit mobile version