സൈനിക ജനറലിനെ പിരാന മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി കൊടുത്ത് കിം ജോങ് ഉന്‍; ക്രൂരതയില്‍ ഞെട്ടി ലോകം

തനിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് കിം ഇത്തരത്തിലൊരു ശിക്ഷാവിധി നടപ്പാക്കിയതെന്ന്

പ്യോങ്യാങ്: സൈന്യത്തിലെ മുതിര്‍ന്ന ജനറല്‍ ഓഫീസറെ കൊലയാളി മത്സ്യങ്ങളായ പിരാനകള്‍ക്ക് ഭക്ഷണമായി ഇട്ടുകൊടുത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ക്രൂരത. തനിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് കിം ഇത്തരത്തിലൊരു ശിക്ഷാവിധി നടപ്പാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ശിക്ഷ നടപ്പാക്കാനായി മാത്രം ബ്രസീലില്‍ നിന്ന് പിരാന മല്‍സ്യത്തെ വാങ്ങി ടാങ്കില്‍ വളര്‍ത്തിയെന്നും ജനറലിന്റെ കൈയും തലയും വെട്ടിമാറ്റിയാണ് തീറ്റയായി ഇട്ടുകൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്വേറിയത്തില്‍ നൂറുകണക്കിന് പിരാനകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മല്‍സ്യങ്ങളാണ് പിരാനകള്‍. കൂട്ടമായാണ് ഇവ ആക്രമിക്കുക.

ജെയിംസ് ബോണ്ട് ചിത്രം ‘യു ഓണ്‍ലി ലിവ് ടൈ്വസ്’ എന്ന ചിത്രത്തില്‍ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നതിന് കിം പ്രചോദമുള്‍ക്കൊണ്ടതെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം ജോങ് ഉന്‍ ഉത്തരകൊറിയന്‍ ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. യുഎസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ ഇതിന് നേതൃത്വം നല്‍കിയ സ്വന്തം നയതന്ത്ര ഉദ്യോഗസ്ഥരെ കിം കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.

Exit mobile version