ശ്രീലങ്കന്‍ സ്‌ഫോടനം സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പ്രതികാരം: ലോകത്തെ ഞെട്ടിച്ച് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വീഡിയോ; പ്രത്യക്ഷപ്പെടല്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

ബാഗ്ദാദി നിലത്തിരുന്ന് അനുയായികളെന്ന് തോന്നിക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ.

മൊസൂള്‍: ലോകത്തെ ഞെട്ടിച്ച്, കൊല്ലപ്പെട്ടെന്ന് വിശ്വസിച്ചിരുന്ന ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ പുറത്ത്. ശ്രീലങ്കയിലെ ഭീകരാക്രമണം സിറിയയിലേയും ഇറാഖിലേയും ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പ്രതികാരമാണെന്ന് ഉള്‍പ്പടെ അവകാശപ്പെടുന്ന വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. ഐഎസ് ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന ബാഗൂസിലുണ്ടായ തിരിച്ചടിയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്.

അല്‍ ഫുര്‍ഖാന്‍ മീഡിയയാണ് 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ബാഗ്ദാദി നിലത്തിരുന്ന് അനുയായികളെന്ന് തോന്നിക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ. കൂടെയുള്ളവരുടെ മുഖം അവ്യക്തമാക്കിയ നിലയിലാണ്.

ബാഗൂസ് യുദ്ധം കഴിഞ്ഞെന്നും അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍ സിറിയയിലെ നഷ്ടത്തിനുളള പ്രതികാരമെന്നും വീഡിയോയില്‍ പറയുന്നു. കിഴക്കന്‍ സിറിയയിലെ ബാഗൂസ് പോരാട്ടം അവസാനിച്ചതായും ബാഗ്ദാദി പറയുന്നു.

അതേസമയം, വീഡിയോയുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. വീഡിയോയില്‍ ഉള്ളത് ബാഗ്ദാദിയാണോ എന്നതിലും റെക്കോര്‍ഡ് ചെയ്ത ദിവസത്തിലും വ്യക്തതയില്ല. 2014ല്‍ അവസാനമായി ബാഗ്ദാദി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാഗ്ദാദി ഇറാഖിലെയും സിറിയയിലെയും ഖലീഫയായി സ്വയം അവരോധിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെ, കഴിഞ്ഞ ഓഗസ്റ്റില്‍ ബാഗ്ദാദിയുടേത് എന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശവും ഐഎസ് പുറത്ത് വിട്ടിരുന്നു.

ലോകത്തിന്റെ കണ്ണീരായി ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 253പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 140 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിലവില്‍ തുടര്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാനും ആരാധനാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും പതിനായിരത്തോളം സൈനികരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.

Exit mobile version