അസ്സലാമു അലൈക്കും; പാര്‍ലമെന്റിനെ വ്യത്യസ്തമായി അഭിസംബോധന ചെയ്ത് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി; ഭീകരന്റെ പേരുച്ചരിക്കാന്‍ പോലും തയ്യാറാകാതെ ജസീന്ത

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ശ്രദ്ധേയമായ നിലപാടുമായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഭീകരാക്രമണം നടത്തിയ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്നും താന്‍ ആ പേരുച്ചരിക്കില്ലെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ന്യൂസീലാന്‍ഡിലെ മുസ്ലീം പളളികളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജസീന്ത.

അസലാമു അലൈക്കും എന്ന ആശംസാവചനത്തോടെയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലന്‍ഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നല്‍കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു.

ഭീകരന്‍ തനിക്ക് അഭിഭാഷകനെ വേണ്ടെന്നും സ്വയം വാദിക്കാമെന്ന് അറിയിച്ചതും ആശങ്കയുണര്‍ത്തുന്നുണ്ട്. അക്രമിയുടെ ആശയം പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മാറ്റുകയാണെങ്കില്‍, മാധ്യമങ്ങള്‍ ആ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിലായി പ്രാര്‍ത്ഥനയ്ക്കെത്തിയ 50 നിരപരാധികളെ അക്രമി വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിന് മുന്‍പ് പ്രതിയായ ബ്രെന്‍ഡന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പടെ 30 പേര്‍ക്ക് ക്രൂരകൃത്യം ചെയ്യുന്നതിന് മുമ്പ് 74 പേജുള്ള നയരേഖയും പ്രതി അയച്ചിരുന്നു.

Exit mobile version