ഡൊണാള്‍ഡ് ട്രംപ് ഒരു ദിവസം 22 കള്ളപ്രസ്താവനകള്‍ നടത്തും; രണ്ട് മണിക്കൂറില്‍ പറഞ്ഞത് 100 കള്ളങ്ങള്‍; അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു ദിവസം ശരാശരി വസ്തുതാപരമല്ലാത്ത 22 പ്രസ്താവനകളോ കള്ളങ്ങളോ പറയുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ വിശകലന റിപ്പോര്‍ട്ട്. പ്രസിഡന്റ് ആയി ചുമതലയേറ്റതിനു ശേഷം മാത്രം ഇത്തരത്തില്‍ 9,014പസ്താവനകളാണ് ട്രംപ് നടത്തിയത്. 2018 ശരാശരി ഒരു ദിവസം 16.5 കള്ളങ്ങളാണ് ട്രംപ് പറഞ്ഞതെങ്കില്‍ 2019ല്‍ അത് 22 ആവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ ശരാശരി ഇത്രയും വര്‍ധിക്കാന്‍ കാരണം ശനിയാഴ്ച നടന്ന പൊളിറ്റിക്കല്‍ കണ്‍സര്‍വേറ്റീവ് ആക്ഷന്‍ കൗണ്‍വെന്‍ഷനില്‍ നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗമായിരുന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 100 വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളാണ് ട്രംപ് ഈ രണ്ടു മണിക്കൂറിനുള്ളില്‍ പറഞ്ഞത്.

കുടിയേറ്റം, തൊഴില്‍ സാധ്യതകള്‍, അമേരിക്കയുടെയും തന്റെയും നേട്ടം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണത്തില്‍ വന്ന വര്‍ഷം, അതായത് 2016ല്‍ ദിവസേന 5.9 തെറ്റായ പ്രസ്താവനകളായിരുന്നു ട്രംപ് നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവ് കൊണ്ട് വന്നത് താനാണെന്ന തെറ്റായ പ്രസ്താവന ട്രംപ് നടത്തിയത് 131 തവണയാണ്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മിച്ചു കഴിഞ്ഞു എന്ന കള്ളം 126 തവണയുമാണ് ട്രംപ് ആവര്‍ത്തിച്ചത്.

Exit mobile version