സാന്‍ഫ്രാന്‍സിസ്‌കോ: പണം ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വില്‍ക്കാന്‍ ആലോചിച്ചിരുന്നെന്ന ആരോപണങ്ങളെ ഫേസ്ബുക്ക് തള്ളി. 2.5 ലക്ഷം ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) ഓരോ കമ്പനികളില്‍നിന്നും ഈടാക്കി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറുന്ന പദ്ധതിയെക്കുറിച്ച് 2012-ല്‍ ഫേസ്ബുക്ക് ചര്‍ച്ചനടത്തിയിരുന്നെന്നാണ് ആരോപണം. പിന്നീട് പദ്ധതി വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും യുഎസ് മാധ്യമങ്ങളായ ആര്‍സ് ടെക്‌നിക്ക, വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേയര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്‌സ് 4 ത്രീയും ഫേസ്ബുക്കുമായുള്ള കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കോടതിയില്‍ നേരിട്ടുനല്‍കിയ രേഖകളില്‍ ചര്‍ച്ചസംബന്ധിച്ച വിവരങ്ങള്‍ ഉദ്ധരിക്കുന്ന ഭാഗം മറച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ പതിപ്പില്‍നിന്ന് ഈ ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നില്ല. ഇതില്‍നിന്നാണ് ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി പണം കൂടുതല്‍ നല്‍കാന്‍ ഏതാനും കമ്പനികളെ ഫേസ്ബുക്ക് ജീവനക്കാര്‍ നിര്‍ബന്ധിച്ചിരുന്നതായും വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, 2014 ഏപ്രിലില്‍ ഫേസ്ബുക്ക് നയം തിരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വാദിക്കുകയാണ് ഫേസ്ബുക്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ വിറ്റിട്ടില്ലെന്നും വിവരങ്ങള്‍ക്കുപകരം പരസ്യദാതാക്കളില്‍നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫേസ്ബുക്ക് ഡെവലപ്പര്‍ പ്ലാറ്റ്‌ഫോംസ് ആന്‍ഡ് പ്രോഗ്രാംസ് ഡയറക്ടര്‍ കോണ്‍സ്റ്റാന്റിനോസ് പാപാമില്‍ഷ്യാഡിസ് അഭിപ്രായപ്പെട്ടു.
എന്നാല്‍, നേരത്തെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ മേല്‍ ഫേസ്ബുക്കിനെതിരെ കര്‍ശന നടപടികള്‍ വരെ സ്വീകരിച്ചിട്ടുണ്ടായിരുന്നു.