വിവാഹേതര ലൈംഗിക ബന്ധവും അവിവാഹിതര്‍ ഒരുമിച്ച് ജീവിക്കുന്നതും നിരോധിച്ച് ഇന്തോനേഷ്യ; പ്രസിഡന്റിനെ വിമര്‍ശിക്കുന്നതും ശിക്ഷാര്‍ഹം

ജക്കാര്‍ത്ത: അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നതും വിവാഹേതര ലൈംഗിക ബന്ധവും നിരോധിച്ച് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ്. പുതിയ ക്രിമിനല്‍ കോഡിന് പാര്‍ലമെന്റിന് അംഗീകാരം നല്‍കി. പുതിയ നിയമപ്രകാരം പ്രസിഡന്റിനെ വിമര്‍ശിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്.

അതേസമയം, ഇത് വ്യക്തി സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

പുതിയ നിയമം മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത. പുതിയ ക്രിമിനല്‍ കോഡ് പ്രകാരം വിവാഹേതര ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നതും നിയമവിരുദ്ധമാണ്. ആറ് മാസം വരെ തടവാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നതും ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാകും. ഇന്തോനേഷ്യന്‍ പൗരന്‍മാര്‍ക്കും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും സന്ദര്‍ശനത്തിനെത്തുന്ന ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകമായിരിക്കും.

ALSO READ- യാത്ര ചെയ്യുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍ വെള്ളമില്ല; പരാതിപ്പെട്ട മലയാളിക്ക് റെയില്‍വേ 10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

600ലധികം അനുഛേദങ്ങളുള്ള പുതിയ ക്രിമിനല്‍ കോഡിന് പാര്‍ലമെന്റ് ഏകകണ്ഠമായാണ് ഇന്ന് അംഗീകാരം നല്‍കിയതെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ട്.

Exit mobile version