ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം: സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ലോകത്ത് ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടണിലാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഒമിക്രോണ്‍ ബാധിച്ചയാള്‍ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും.

യുകെയില്‍ നിന്ന് അബൂദാബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തില്‍ ആറാം തിയ്യതിയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എട്ടാം തിയ്യതി നടത്തിയ പരിശോധനയില്‍ പോസിറ്റീവായി.

തുടര്‍ന്നാണ് ഒമിക്രോണ്‍ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇരുവരുടെയും സാംപിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Exit mobile version