തായ്‌ലന്‍ഡില്‍ കുരങ്ങുത്സവം തിരിച്ചെത്തി : ഒരുക്കിയിരുന്നത് രണ്ട് ടണ്‍ പഴങ്ങളും പച്ചക്കറികളും

ബാങ്കോക്ക് : കോവിഡിനെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന കുരങ്ങുത്സവം ഗംഭീരമായി ആഘോഷിച്ച് തായ്‌ലന്‍ഡ്. മധ്യതായ്‌ലന്‍ഡിലെ ലോപ്ബുരി പ്രവിശ്യയുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് കുരങ്ങുത്സവം. പ്രദേശത്തിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നത് കുരങ്ങുകളാണെന്ന വിശ്വാസത്തില്‍ അവര്‍ക്കായി ഒരുക്കുന്ന ചടങ്ങാണിത്.

ലോപ്ബുരിയിലെ ഫ്രാ പ്രാങ് സാം യോഡ് ക്ഷേത്രത്തിനുപുറത്ത് ആയിരക്കണക്കിന് കുരങ്ങുകള്‍ക്കായി രണ്ട് ടണ്ണോളം പഴങ്ങളും പച്ചക്കറികളുമാണ് ഇത്തവണ ഒരുക്കിയത്.ഉത്സവം കാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികളുമെത്തിയിരുന്നു. സഞ്ചാരികള്‍ക്ക് മേല്‍ വലിഞ്ഞു കയറിയും ചിത്രങ്ങള്‍ പകര്‍ത്താനെത്തിയവരെ കൂട്ടമായി പൊതിഞ്ഞും കുരങ്ങുകള്‍ കുസൃതി കാണിച്ചു.

മേഖലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ നന്ദിസൂചകമായി കൂടിയാണ് കുരങ്ങുകള്‍ക്കായി ലോപ്ബുരി ഉത്സവം നടത്തുന്നത്. കുരങ്ങുകള്‍ ധാരാളമായി കാണപ്പെടുന്നതിനാല്‍ കുരങ്ങുപ്രവിശ്യ എന്നും ലോപ്ബുരിക്ക് പേരുണ്ട്. എല്ലാ കൊല്ലവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കാറ്. സാധാരണ കുരങ്ങന്മാരുടേതിനേക്കാള്‍ നീളം കൂടിയ വാലുള്ളവയാണ് ലോപ്ബുരിയിലെ കുരങ്ങന്മാര്‍.

Exit mobile version