സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ പാകിസ്താൻ; ബലാത്സംഗക്കേസ് പ്രതികളെ ഷണ്ഡീകരിക്കും; പുതിയ നിയമവുമായി ഇമ്രാൻ ഖാൻ സർക്കാർ

ഇസ്ലാമാബാദ്: സ്ത്രീകൾക്ക് എതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ കർശ്ശനമായ നിയമങ്ങളുമായി പാകിസ്താൻ. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ കർശനനിയമം ഉടനെ ഇമ്രാൻ ഖാൻ സർക്കാർ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങളായിരിക്കും സർക്കാർ നിയമത്തിലൂടെ കൊണ്ടുവരിക. ലൈംഗിക പീഡനക്കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുള്ള വകുപ്പുകൾ നിയമത്തിലുണ്ട്. ചൊവ്വാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിൽ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓർഡിനൻസിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകാരം നൽകിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, ബലാത്സംഗക്കേസ് പ്രതികളെ ഷണ്ഡീകരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

ഇതിനിടെ, ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ചില മന്ത്രിമാർ യോഗത്തിൽ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ പ്രതികളെ ഷണ്ഡീകരിക്കുന്ന നടപടി ഉടനെ നടപ്പിലാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. പാർലമെന്റിൽ പുതിയ നിയമം ഉടനെ അവതരിപ്പിച്ച് അംഗീകാരം നൽകാനാണ് സർക്കാരിന്റെ നീക്കം.

ബലാത്സംഗ കേസുകളുടെ അന്വേഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും കേസുകളിൽ കാലതാമസം ഒഴിവാക്കുന്നതിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഗുരുതര വിഷയമായതിനാൽ ബലാത്സംഗ കേസുകളിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ പൗരർക്ക് സുരക്ഷിത സാഹചര്യം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം വ്യക്തവും സുതാര്യവുമായിരിക്കുമെന്നാണ് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരിക്കുന്നത്. അതിക്രമങ്ങൾക്ക് ഇരയായവർക്ക് ധൈര്യപൂർവം പരാതി നൽകാമെന്നും അവരെ സംബന്ധിച്ച പൂർണവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു.

Exit mobile version