മുടി വെട്ടിയാൽ മരിച്ചു പോകും; 80 വർഷമായി മുടിവെട്ടാതെ ഈ അപ്പൂപ്പൻ; നീണ്ട് നീണ്ട് മുടി 5 മീറ്ററും കടന്നു

സെന്റി മീറ്ററുകൾ മാത്രം നീളമുള്ള മുടി പരിപാലിക്കാനാകാതെ വെട്ടിക്കളയുന്നവരാണ് പലരും. എന്നാൽ അഞ്ച് മീറ്റർ നീളത്തിൽ മുടി വളർത്തി അമ്പരപ്പിച്ചിരിക്കുകയാണ് ഈ അപ്പൂപ്പൻ. ഇദ്ദേഹം മുടി വളർത്തുന്നത് ഹോബി ആയതുകൊണ്ടല്ല. മുടി വെട്ടിക്കളഞ്ഞാൽ മരിച്ചുപോകുമെന്ന് ഭയന്നിട്ടാണെന്ന് മാത്രം. ഒന്നും രണ്ടും വർഷമല്ല, കഴിഞ്ഞ 80 വർഷമായി ഇദ്ദേഹം മുടിയിൽ കത്തിയോ കത്രികയോ വെച്ചിട്ടില്ലെന്നതാണ് രസകരമായ വസ്തുത. വിയറ്റ്‌നാമിലുള്ള 92 കാരനായ ഗുയെൻ വാൻ ചീൻ ആണ് ഈ പറഞ്ഞുവന്ന കഥാപുരുഷൻ.

വിയറ്റ്‌നാമിലെ സതേൺ മെകോങ് ഡെൽറ്റ പ്രവിശ്യയിലാണ് ഈ അപ്പൂപ്പന്റെ ജീവിതം. ഇന്ന് ചീൻ അപ്പൂപ്പന്റെ മുടിയുടെ നീളം അഞ്ച് മീറ്ററിൽ കൂടുതലാണ്. അഞ്ച് മീറ്റർ നീളമുള്ള മുടി ഡ്രെഡ് ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്.

‘മുടി വെട്ടിയാൽ ഞാൻ മരിച്ചു പോകുമെന്നാണ് കരുതുന്നത്. അതിനാൽ മുടിയിൽ തൊടാൻ പേടിയാണ്. ചീകുക പോലുമില്ല.’ചീൻ പറയുന്നു. അപൂർവ വളർച്ചയുള്ള മുടി വൃത്തിയായി കെട്ടിവെച്ചാണ് നടപ്പ്. ഉച്ചിയിൽ കെട്ടിവെച്ച് തുണി കൊണ്ട് മറച്ചു വെക്കും. ഏഴ് ദൈവങ്ങളേയും ഒമ്പത് ശക്തികളേയും ആരാധിക്കുന്നയാളാണ് ചീൻ. മുടി വെട്ടരുതെന്ന് ഇദ്ദേഹത്തിന് ദൈവ കൽപ്പനയുണ്ടത്രേ. സ്‌കൂളിൽ പഠിക്കുമ്പോഴാണ് അവസാനമായി മുടി വെട്ടിയത്. അതിന് ശേഷം ചെറുതായി ട്രിം ചെയ്യാനോ ചീകാനോ പോയിട്ട് ഒന്നും നനയ്ക്കാൻ പോലും ഇദ്ദേഹം തയ്യാറായിട്ടില്ല.

കുട്ടിക്കാലത്ത് കറുത്ത് ഇടതൂർന്ന മുടിയുണ്ടായിരുന്നതായി ചീൻ അപ്പൂപ്പൻ ഓർക്കുന്നു. ഒരുകാലത്ത് എന്നും മുടി ചീകിയൊതുക്കിയിരുന്ന ആളായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ദൈവ വിളിയുണ്ടായി. അതിന് ശേഷം മുടിയിൽ കൈവിച്ചിട്ടില്ല. ചീനിന്റെ അഞ്ചാമത്തെ മകനായ ലൂം ആണ് മുടി പരിപാലിക്കാൻ ഇദ്ദേഹത്തെ സഹായിക്കുന്നത്. മുടി മുറിച്ചാൽ പിതാവ് മരണപ്പെടുമെന്ന് ഇദ്ദേഹവും വിശ്വസിക്കുന്നു. മുടി മുറിച്ചതിന് പിന്നാലെ ചിലർ മരിച്ച സംഭവവും അറുപത്തിരണ്ടുകാരനായ ലൂം പറയുന്നു.

വിയറ്റ്‌നാമിലെ കാലാഹരണപ്പെട്ടതും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് നിരോധിച്ചിട്ടുള്ള ദുവ ആചാരം ഇപ്പോഴും പിന്തുടരുന്ന വ്യക്തി കൂടിയാണ് ചീൻ. ഈ മതം ‘നാളീകേര മതം’ എന്നാണ് ഇത് അറിയപ്പെടുന്നത്. നാളീകേരം മാത്രം കഴിച്ചാണ് ഈ മതത്തിന്റെ സ്ഥാപകൻ ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം.

Exit mobile version