വാഷിംഗ്ടൺ: ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം തുടരവെ ഇടപെടലുമായി അമേരിക്ക. ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചുവരികയാണ്. സ്ഥിതി ഗുരുതരമാണ്. പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ഗൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയുടെ ഇരുപത് സൈനികർ വീരമൃത്യുവരിച്ചിരുന്നു. എന്നാൽ ചൈനയുടെ ഭാഗത്തുണ്ടായ ആളപായം പുറത്തുവിട്ടിരുന്നില്ല.
എന്നാൽ നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വികെ സിങ് അറിയിച്ചു. ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരെ ചൈനക്ക് നഷ്ടമായി. എന്നാൽ ഇക്കാര്യം ചൈന മറച്ചു വയ്ക്കുകയാണ്. ഗൽവാനിൽ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു. സൈനികരെ പിന്നീട് വിട്ടയച്ചെന്നും വികെ സിങ് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.