പാകിസ്താനിൽ കൊറോണ പകർച്ചവ്യാധിയല്ല; എന്തിനാണ് പ്രതിരോധത്തിന് പണം ചെലവഴിക്കുന്നത്? സർക്കാരിനോട് നിയന്ത്രണങ്ങൾ നീക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി

ഇസ്ലാമാബാദ്: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ പാകിസ്താൻ സുപ്രീം കോടതിയുടെ ഉത്തരവ്. രാജ്യത്ത് കൊറോണ വ്യാപിച്ചു കൊണ്ടിരിക്കെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പാകിസ്താനിൽ കൊറോണ ഒരു പകർച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് അതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സർക്കാരിനോട് ചോദിച്ചു. സ്വമേധയാലുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് ലോക്ക്ഡൗണും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. കോടതി ഉത്തരവിനെ പാകിസ്താൻ സർക്കാർ സ്വഗതം ചെയ്തു.

ആരോഗ്യ അധികൃതർക്ക് എതിർപ്പില്ലെങ്കിൽ ഷോപ്പിങ് മാളുകൾ തുറക്കണമെന്നും ആഴ്ചയിൽ എല്ലാ ദിവസവും കച്ചവടത്തിന് അനുമതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും വിമർശനമുന്നയിച്ചു. ആരോഗ്യ സംവിധാനം തകരുകയും വൈറസ് വ്യാപിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. എന്നാൽ രാജ്യത്ത് കൊവിഡ് പ്രതീക്ഷിച്ച വ്യാപനമില്ലെന്നും ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു.

Exit mobile version