ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ന്യൂയോർക്കിൽ കണ്ടെത്തി. ഈ ബാധിച്ച് ന്യൂയോർക്കിൽ മൂന്നു കുട്ടികൾ മരിച്ചു. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗത്തിന് ഇരയായത്. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
രക്തക്കുഴലുകൾ ചീർക്കുകയും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നതാണ് പുതിയ രോഗം. ഈ അസുഖത്തെ ‘ഒരു പുതിയ രോഗം’ എന്നാണ് ഗവർണർ വിശേഷിപ്പിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് സംസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാനമായ 75 കേസുകൾ ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കൊവിഡ്19ന്റെ സാധാരണ ലക്ഷണങ്ങളൊന്നും കുട്ടികളിൽ പലരും കാണിച്ചിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പരിശോധനകളിൽ പോസിറ്റീവ് ആകുകയോ കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുകയോ ചെയ്തിരുന്നു.
മുമ്പ് കരുതിയിരുന്നതിൽനിന്ന് വ്യത്യസ്തമായി പ്രായം കുറഞ്ഞവരെയും കൊവിഡ് ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മൂന്നുമരണങ്ങളും സൂചിപ്പിക്കുന്നതെന്നും ഗവർണർ പറഞ്ഞു.