സാധാരണ ജീവിതത്തിലേക്ക് മടങ്ങാനിരിക്കെ ഇറ്റലിയെ വീണ്ടും ആശങ്കയിലാക്കി കൊറോണ; 30000 പിന്നിട്ട് മരണസംഖ്യ, 24 മണിക്കൂറിനിടെ 243 മരണം

മിലാന്‍: ഏറെക്കുറേ കൊറോണയില്‍ നിന്നും മുക്തമായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനിരിക്കുകയാണ് ഇറ്റലി. അതിനിടെ പുറത്തുവന്ന കൊറോണ മരണനിരക്ക് 30000 പിന്നിട്ടിരിക്കുകയാണെന്ന വാര്‍ത്ത ഇറ്റലിയിലെ ജനങ്ങളെ ഒന്നടങ്കം വീണ്ടും ആശങ്കയിലാഴ്ത്തി.

യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ബ്രിട്ടനില്‍ ഇതില്‍ കൂടുതല്‍ മരണമുണ്ടെങ്കില്‍ യൂറോപ്പ്യന്‍ യൂണിയനില്‍ അവര്‍ ഉള്‍പ്പെടില്ല. എന്നാല്‍ യൂറോപ്പില്‍ മരണനിരക്കില്‍ രണ്ടാം സ്ഥാനം ഇറ്റലിക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 243 മരണങ്ങളാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയത്. അതേസമയം ഒരു ദിവസം മുമ്പുള്ള കണക്കിനെ വെച്ച് നോക്കുമ്പോള്‍ മരണനിരക്ക് കുറഞ്ഞിരിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.

അതിന് മുമ്പുള്ള 24 മണിക്കൂറില്‍ 274 പേരാണ് മരിച്ചത്. ഇതുവരെ ബ്രിട്ടനില്‍ 30201 പേരാണ് മരിച്ചത്. നിത്യേന വരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. 1327 ആയിട്ടാണ് കുറഞ്ഞത്. ഇതുവരെ 2,17185 പേര്‍ക്ക് ഇറ്റലിയില്‍ കൊറോണ ബാധിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം കൊറോണ മരണങ്ങള്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ രാജ്യമാണ് ഇറ്റലി. അമേരിക്കയും ബ്രിട്ടനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ മരണനിരക്ക് 30000 പിന്നിട്ടത്. യൂറോപ്പില്‍ ഏറ്റവുമധികം പേര്‍ മരിച്ച മൂന്നാമത്തെ രാജ്യം സ്പെയിനാണ്.

മരണസംഖ്യ കുതിച്ചുയര്‍ന്നിട്ടും ഇറ്റലിയില്‍ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റാന്‍ ഒരുങ്ങുകയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ആദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഇറ്റലിയാണ്. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതും മരണം വര്‍ധിക്കാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇറ്റലി ആരംഭിച്ചിട്ടുണ്ട്.

ജനങ്ങള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. തിരക്കേറിയ ഇടങ്ങളില്‍ പോലും ആരും മാസ്‌കുകള്‍ ധരിക്കുന്നില്ല. യാതൊരുവിധത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കുകയാണ്. ഇത് വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്നാണ് സൂചന.

Exit mobile version