ഞങ്ങളും മനുഷ്യരാണ്; സുരക്ഷാ ഉപകരണങ്ങളില്ലാതെ പറ്റില്ല; പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച യുകെയിലെ ഡോക്ടർ ഒടുവിൽ കൊവിഡിന് കീഴടങ്ങി

ലണ്ടൻ: യുകെയിൽ കൊവിഡ് അതിരൂക്ഷമായ പ്രതിസന്ധി തീർക്കാൻ ആരംഭിച്ചപ്പോൾ മുതൽ സഹായം ആവശ്യപ്പെട്ടിരുന്ന ഡോക്ടർ ഒടുവിൽ കൊവിഡിന് കീഴടങ്ങി. ആവശ്യത്തിന് സുരക്ഷാവസ്ത്രങ്ങൾ ഇല്ലാതെ ആരോഗ്യ പ്രവർത്തകർ കൊവിഡിനെ നേരിടുന്നത് ദുഷ്‌കരമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണെ അറിയിച്ച ഡോക്ടറാണ് ഇപ്പോൾ അതേ രോഗം ബാധിച്ച് മരിച്ചത്.

ബംഗ്ലാദേശ് വംശജനും റോംഫോർഡിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ യൂറോളജിസ്റ്റുമായ അബ്ദുൾ മബുദ് ചൗധരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 20 വർഷത്തോളമായി ഇദ്ദേഹം എൻഎച്ച്എസിന് വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ചൗധരി. 15 ദിവസത്തോളം കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കിടന്നതിന് ശേഷമാണ് ചൗധരി മരണത്തിന് കീഴടങ്ങിയത്. 53 വയസായിരുന്നു.

മാർച്ച് 18നാണ് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ വസ്ത്രങ്ങൾ ലഭ്യമാരക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണിനോടുള്ള അഭ്യർത്ഥന ഫേസ്ബുക്കിൽ ചൗധരി പോസ്റ്റ് ചെയ്തത്. ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്. പക്ഷെ ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരേപ്പോലെ രോഗങ്ങളില്ലാതെ ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രോഗത്തിൽനിന്ന് ഞങ്ങളേയും കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ ഓരോ എൻഎച്ച്എസ് പ്രവർത്തകർക്കും ആവശ്യമായ സുരക്ഷാ വസ്ത്രങ്ങൾ നൽകണമെന്നും അദ്ദേഹം ബോറിസ് ജോൺസണിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പിപിഇ കിറ്റും മാസ്‌കും കണ്ണടകളും അടക്കമുള്ള അവശ്യസുരക്ഷാ ഉപകരണങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമല്ലെന്ന പരാതികൾക്കിടെയാണ് ഡോക്ടർ ചൗധരിയുടെ മരണം സംഭവിച്ചിരിക്കുന്നത്.

Exit mobile version