അമ്മയെ കൊലപ്പെടുത്തി, അക്കൗണ്ടിലെ പണം കവര്‍ന്നു; ശേഷം ആഡംബര കാര്‍ വാങ്ങി, കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചു, തെരുവില്‍ പണം വാരിയെറിഞ്ഞു; മകന് 99 വര്‍ഷം തടവ് ശിക്ഷ

വാഷിങ്ടണ്‍: പണം തട്ടിയെടുക്കാനായി അമ്മയെ വാടക കൊലയാളിയെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് 99 വര്‍ഷം തടവ്. ചിക്കാഗോയിലെ ക്വോമെയ്ന്‍ വില്‍സണി(30)നാണ് കുക്ക് കൗണ്ടി ജഡ്ജ് തടവുശിക്ഷ വിധിച്ചത്. കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെ അമ്മ യോലാന്‍ഡ ഹോമസിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

2012-ലാണ് കേസിനാസ്പദമായ സംഭവം. ഹോമ്‌സിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വില്‍സണാണെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അമ്മയുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കാനാണ് വില്‍സണ്‍ വാടക കൊലയാളിയായ സ്‌പെന്‍സറിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയത്.

സ്‌പെന്‍സറിനെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം അമ്മ ഉറങ്ങുമ്പോള്‍ കൃത്യം നടത്തുകയായിരുന്നു. അമ്മയുടെ മരണശേഷം ഇവരുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഭീമമായ തുക പിന്‍വലിച്ച് വില്‍സണ്‍ ആഘോഷമാക്കി. ഇതുപയോഗിച്ച് ആഡംബര കാര്‍ മോഡിഫൈ ചെയ്തു. കൂട്ടുകാര്‍ക്കൊപ്പം ആഡംബര ജീവിതം നയിച്ചു.

ഇടയ്ക്ക് തെരുവില്‍ ജനക്കൂട്ടത്തിന് നേരേ പണമെറിഞ്ഞ് നല്കുന്നതും പതിവായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഹോമ്‌സിന്റെ മരണത്തിന് പിന്നാലെ താന്‍ അമ്മയെ സ്‌നേഹിച്ചതിനെക്കാളേറെ ആരും അമ്മയെ സ്‌നേഹിച്ചിട്ടില്ലെന്ന് വിധി പ്രസ്താവത്തിന് മുമ്പ് വില്‍സണ്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, മകനു വേണ്ടി ജോലി, ആവശ്യത്തിന് പണം, കാര്‍ തുടങ്ങി എല്ലാം നല്‍കിയിട്ടും അവന്‍ എല്ലാം നശിപ്പിച്ചെന്നും അമ്മയുടെ ജീവനെടുത്തെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ 99 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വില്‍സണിന് വിധിച്ചത്. പണത്തിനായി വില്‍സണ്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളി ഈഗ്വിന്‍ സ്‌പെന്‍സറിനെ നൂറുവര്‍ഷത്തേക്കും കോടതി ശിക്ഷിച്ചു.

Exit mobile version