വളര്‍ത്തുപൂച്ചയ്ക്ക് അയല്‍ക്കാരി ഭക്ഷണം നല്‍കുന്നത് തടയാന്‍ ദമ്പതികള്‍ നിയമത്തിന്റെ വഴിയേ പോരാടി; ചെലവായത് 18 ലക്ഷം രൂപ

ലണ്ടന്‍: തന്റെ വളര്‍ത്തുപൂച്ചയ്ക്ക് അയല്‍ക്കാരി ഭക്ഷണം നല്‍കുന്നത് തടയാനായി ദമ്പതികള്‍ ചെലവിട്ടത് 20,000 പൗണ്ട് (18 ലക്ഷം ഇന്ത്യന് രൂപയിലധികം). ലണ്ടനിലെ ഹാമ്മര്‍സ്മിത്ത് ഗ്രോവിലാണ് സംഭവം. ജാക്കി ഹാളും ഭര്‍ത്താവ് ജോണ്‍ ഹോളുമാണ് തങ്ങളുടെ ഓസി എന്ന വളര്‍ത്തുപൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നത് തടയാന്‍ അയല്‍ക്കാരിയായ നിക്കോള ലെസ്ബിരലിനെതിരെ നിയമ പോരാട്ടത്തിനായി ലക്ഷങ്ങള്‍ ചെലവിട്ടത്.

ഓസിയെ തുടര്‍ച്ചയായി വീട്ടില്‍ നിന്ന് കാണാതാവാന്‍ തുടങ്ങിതോടെയാണ് ദമ്പതികള്‍ക്ക് സംശയം തുടങ്ങിയത്. തിരിച്ചെത്തുമ്പോള്‍ പൂച്ചയുടെ കഴുത്തില്‍ പുതിയ കോളറുകളും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ദമ്പതികള്‍ പൂച്ചയുടെ കോളറില്‍ ജിപിഎസ് ഘടിപ്പിച്ചു. അതുവഴിയാണ് നിക്കോളയുടെ വീട്ടിലേക്കാണ് ഓസി പോവുന്നതെന്നും ഇവര്‍ പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും ദമ്പതികള്‍ കണ്ടെത്തിയത്.

പൂച്ചയ്ക്ക് ഭക്ഷണം നല്കുന്നത് നിര്‍ത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നിക്കോള അത് പരിഗണിക്കാന്‍ തയ്യാറായില്ല. ഇതോടെ ദമ്പതികള്‍ മുതിര്‍ന്ന അഭിഭാഷകനെ സമീപിക്കുകയായിരുന്നു. നാലുവര്‍ഷത്തെ പോരാട്ടത്തിന് ഒടുവില്‍ പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്താമെന്ന് നിക്കോള ഒടുവില്‍ സമ്മതിച്ചു. എന്നാല്‍ ദമ്പതികള്‍ക്ക് വക്കീല്‍ ഫീസ് ഇനത്തില് ഏകദേശം 18 ലക്ഷം രൂപ)യാണ് ചെലവായത്.

Exit mobile version