‘ഒരാള്‍ക്കും ഒന്നുംപറ്റിയിട്ടില്ല’; 80 പേരെ വധിച്ചുവെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക

ടെഹ്‌റാന്‍: അമേരിക്കയുടെ സൈനിക കേന്ദ്രത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായുള്ള ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക. എല്ലാ സൈനികരും സുരക്ഷിതരാണെന്ന് അമേരിക്ക അവകാശപ്പെട്ടു. സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നതിനാല്‍ സുരക്ഷിതരാണെന്നും അമേരിക്ക അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇറാഖിലെ അമേരിക്കയുടെ നേതൃത്വത്തിലുളള സേനയ്ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം നടന്നത്. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 15 മിസൈലുകള്‍ തൊടുത്തുവെന്നാണ് ഇറാന്റെ അവകാശവാദം. മിസൈല്‍ ആക്രമത്തില്‍ കുറഞ്ഞത് 80 ‘അമേരിക്കന്‍ ഭീകരരെ’ വധിച്ചതായി ഇറാനിയന്‍ ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ഹെലികോപ്റ്ററുകള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു.

അമേരിക്ക ഇതിന് പ്രതികാരമായി വീണ്ടും രംഗത്തുവന്നാല്‍ മേഖലയില്‍ അമേരിക്കയ്ക്ക് വ്യക്തമായ സ്വാധീനമുളള 100 മേഖലകള്‍ കണ്ടുവെച്ചിട്ടുണ്ടെന്നും റെവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version