ലണ്ടൻ ബ്രിഡ്ജ് ആക്രമണം: അക്രമിയെത്തിയത് വ്യാജബോംബുമായി; രണ്ടുപേരെ കൊല്ലപ്പെടുത്തി; അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

ലണ്ടൻ: ലണ്ടൻ ബ്രിഡ്ജിൽ കത്തി കൊണ്ട് ആക്രമണം നടത്തിയ അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു. അക്രമി ശരീരത്തിൽ വ്യാജ ബോംബ് ഘടിപ്പിച്ചാണ് എത്തിയത്. നിരവധി പേർക്കു നേരെ കത്തിക്കുത്ത് നടത്തിയ ഇയാളെ ഇരച്ചെത്തിയ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതൊരു ഭീകരാക്രമാണെന്ന് ലണ്ടൻ പോലീസ് അറിയിച്ചു. ലണ്ടൻ പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭീകര പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ കൃത്യമായി നടപ്പാക്കണമെന്നും കടുത്ത കുറ്റം ചെയ്ത പലരും വേഗം തന്നെ ജയിലിൽ നിന്നിറങ്ങുന്നതാണ് പ്രശ്‌നമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു.

മെട്രോപൊളിറ്റൻ പോലീസ് വിവരങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചു വരികയാണെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വിറ്ററിലൂടെ അറിയിച്ചു. 2017-ൽ ആക്രമണമുണ്ടായ അതേസ്ഥലത്താണ് ഇത്തവണയും ആക്രമണം ഉണ്ടായിരിക്കുന്നത്. അന്ന് ലണ്ടൻ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. കാൽ നടയാത്രക്കാർക്ക് നേരെ അക്രമികൾ വാൻ ഓടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത.്

Exit mobile version