കോടികൾ അടച്ചോളാം; വീട്ടുതടങ്കലിൽ കഴിഞ്ഞോളാം; ഇന്ത്യയിലേക്ക് അയച്ചാൽ ആത്മഹത്യ ചെയ്യും; വീണ്ടും കോടതിയുടെ കാലുപിടിച്ച് നീരവ് മോദി

ലണ്ടൻ: പിഎൻബി വായ്പാ തട്ടിപ്പിലെ മുഖ്യകണ്ണിയായ വിവാദ വ്യവസായി നീരവ് മോദി വീണ്ടും ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടൻ കോടതിയിൽ. എന്നാൽ കോടതി അഞ്ചാം തവണയും മോദിയുടെ ജാമ്യാപേക്ഷ തള്ളി. കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടെങ്കിലും വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി നിരസിച്ചു.

മുമ്പും ഇതേ ആവശ്യവുമായി നീരവ് മോദി കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിലേക്കു നാടുകടത്താൻ ഉത്തരവിട്ടാൽ ആത്മഹത്യ ചെയ്യുമെന്നും കോടതി മുറിയിൽ നീരവ് ഇത്തവണ ഭീഷണി മുഴക്കി. എന്നാൽ കഴമ്പില്ലാത്ത വാദങ്ങൾ നിരത്തി ആർക്കും രക്ഷപ്പെടാനാകില്ലെന്ന് വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്‌ട്രേട്ട് എമ്മ ആർബത്‌നോട്ട് ചൂണ്ടിക്കാണിക്കുകയും വീണ്ടും ജാമ്യം നിഷേധിക്കുകയും ചെയ്തു.

ജാമ്യത്തുകയായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാമെന്നും വീട്ടുതടങ്കലിൽ കഴിയാൻ തയാറാണെന്നും മോദിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു. ജാമ്യം ലഭിച്ചാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നീരവ് മോദിയുടെ ജാമ്യാപേക്ഷ നേരത്തെ നാല് തവണ കോടതി നിഷേധിച്ചിരുന്നു.

2020 മേയിൽ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ജാമ്യം തേടി വീണ്ടും ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയെ നീരവ് സമീപിച്ചത്. നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു.

Exit mobile version