കടക്കെണി മുറുകുന്നു; ഐക്യരാഷ്ട്രസഭ ഈ മാസത്തോടെ പാപ്പരാകുമെന്ന് സെക്രട്ടറി ജനറൽ

ജീവനക്കാർക്കും മറ്റുള്ളവർക്കും അർഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ഭാരിച്ച കടക്കെണിയിലാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 23 കോടി ഡോളറിന്റെ കടത്തിലാണെന്നാണ് വെളിപ്പെടുത്തൽ. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് വ്യക്തമാക്കി. യുഎൻ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാർക്ക് അയച്ച കത്തിലാണ് സംഘടന പണമില്ലാതെ കടത്തിലാണെന്ന് ഗുട്ടെറസ് അറിയിച്ചിരിക്കുന്നത്.

ജീവനക്കാർക്കും മറ്റുള്ളവർക്കും അർഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തിൽ പറയുന്നു. 2019 ലെ ബജറ്റിന്റെ 70 ശതമാനം മാത്രമാണ് അംഗരാജ്യങ്ങൾ നൽകിയിട്ടുള്ളത്. ഇതേതുടർന്ന് 23 കോടി ഡോളറിന്റെ കുറവാണ് ഈ സെപ്റ്റംബറോടെ യുഎന്നിന് നേരിടേണ്ടി വന്നതെന്നും പ്രതിസന്ധി മറികടക്കാൻ കരുതൽ ധനശേഖരം ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അംഗരാജ്യങ്ങൾ യുഎന്നിന് നൽകേണ്ട വിഹിതം വർധിപ്പിക്കണമെന്ന് ഗുട്ടെറസ് ഈ വർഷം ആദ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗരാജ്യങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

യുഎന്നിന്റെ ദൈനംദിന ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങൾ, യോഗങ്ങൾ, സേവനങ്ങൾ എന്നിവ നീട്ടിവെക്കുകയോ നിർത്തിവെക്കുകയോ ചെയ്യാനും യുഎൻ ആലോചിക്കുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ യാത്രകൾ പരമാവധി കുറയ്ക്കാൻ യുഎൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

Exit mobile version