ശ്രീരാമന്റെ പേര് പറഞ്ഞ് അക്രമങ്ങള്‍; മതവികാരം വ്രണപ്പെടുത്തുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; മുഹമ്മദ് റിയാസ്

ശ്രീരാമന്റെ പേരില്‍ ആക്രമണം നടത്തുന്നത് മതവികാരം വ്രണപ്പെടുത്തലാണ്.

കോഴിക്കോട്: ജയ് ശ്രീ റാം വിളിച്ചില്ലെങ്കില്‍ മരണം ഉറപ്പ് എന്ന സ്ഥിതിയിലേയ്ക്കാണ് ഇന്ന് രാജ്യത്തിന്റെ പോക്ക്. കഴിഞ്ഞ ദിവസം ഒരു ബാലനെ തീവെച്ച് കൊലപ്പെടുത്തിയിരുന്നു. ദിനംപ്രതി ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഇപ്പോള്‍ ഈ കൊലപാതകങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ശ്രീരാമന്റെ പേരില്‍ ആക്രമണം നടത്തുന്നത് മതവികാരം വ്രണപ്പെടുത്തലാണ്.

രാമന്റെ നാമം കൊലപാതകത്തിന് ഉപയോഗിക്കുന്നവര്‍ രാജ്യത്തെ ഹിന്ദു മത വിശ്വാസികളോട് മാപ്പ് പറയണമെന്ന് അദ്ദേഹം തുറന്നടിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്ന ബിജെപി നേതാക്കളെ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതി ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രണ്ടാം ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങള്‍ ഉത്തരേന്ത്യയിലാകെ ഭീതി പടര്‍ത്തിക്കൊണ്ട് കൊലപാതക പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. സംസ്ഥാന ഭരണകൂടങ്ങളും പോലീസ് സംവിധാനങ്ങളും ഈ അക്രമ പരമ്പരയ്ക്ക് കൂട്ടു നില്‍ക്കുന്ന അങ്ങേയറ്റം അപകടകരമായ പ്രവണതയാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ യശസ്സ് തകര്‍ക്കുന്ന ആള്‍ക്കൂട്ട കൊലപാതക പരമ്പരകള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ വലിയ പ്രക്ഷോഭമുയര്‍ത്തി കൊണ്ടുവരാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടുള്ളതായും മുഹമ്മദ് റിയാസ് അറിയിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ 2017ല്‍ തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ആവശ്യമായ ശക്തമായ നിയമ നിര്‍മ്മാണം നടത്താന്‍ എല്ലാ നടപടികളും ഡിവൈഎഫ്‌ഐ കൈക്കൊള്ളുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version