അനന്ത് കുമാറിന്റെ അകാല വിയോഗം ഏറെ ദു:ഖിപ്പിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

അനന്ത് കുമാറിന്റെ അകാല വിയോഗം ഏറെ ദു:ഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

തിരുവനന്തപുരം: കേന്ദ്രമന്ത്രി അനന്ത്കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായും തിളങ്ങിയിരുന്നു. രാസവള വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന അനന്ത് കുമാറിന്റെ അകാല വിയോഗം ഏറെ ദു:ഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് 1.40നാണ് മരിച്ചത്. 59 വയസായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. നാളെ രാവിലെ 7 മണി മുതല്‍ മൃതദേഹം ബിജെപി ഓഫീസിലും പിന്നീട് നാഷണല്‍ കോളേജ് ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു വെക്കും.

ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയത്. അനന്ത്കുമാറിന്റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും അനുശോചനം രേഖപ്പെടുത്തി.

Exit mobile version