രോഗികളുടെ ചികിത്സ മുടങ്ങില്ല; കാരുണ്യ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയതെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. നിലവില്‍ കാരുണ്യ പദ്ധതിയില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (കെ.എ.എസ്.പി.) അംഗങ്ങളായ എല്ലാവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും ചികിത്സ ലഭ്യമാക്കി വരുന്നു.

കാരുണ്യ ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍.എസ്.ബി.വൈ./കെ.എ.എസ്.പി. കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തിരമാണ് കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രില്‍ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി.) കേരളത്തില്‍ നടപ്പിലാക്കിലാക്കിയിരുന്നത്.

ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷന്തോറും കാരുണ്യയിലൂടെ ലഭിക്കുന്നത്. കാരുണ്യ സ്‌കീം ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നു മുതല്‍ കാരുണ്യ സ്‌കീമിലുള്ളവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താന്‍ തീരുമാനിച്ചത്.

ജൂണ്‍ 30-നാണ് കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തിലാക്കിയത്. ഇതോടെ നിരവധി രോഗികള്‍ ചികിത്സാസഹായം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാരുണ്യ ബനവലന്റ് പദ്ധതിയിലുള്ളവര്‍ക്ക് ചികിത്സാസഹായം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Exit mobile version