കല്ലെറിയുന്നവര്‍ കാണാന്‍; നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിക്ക് ആംബുലന്‍സായി കെഎസ്ആര്‍ടിസി; ആശുപത്രിയിലേക്ക് താങ്ങിയെടുത്ത് എത്തിച്ച് നിയമപാലകര്‍; നന്മ നിറയും വീഡിയോ

യാത്രക്കാര്‍ അഭ്യര്‍ത്ഥിച്ചതോടെ ഡ്രൈവര്‍ ആര്‍ രാജേഷും കണ്ടക്ടര്‍ വി ശ്രീകാന്തും ചേര്‍ന്ന് ഇവരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇടപെടലില്‍ പുനര്‍ജന്മം. കെഎസ്ആര്‍ടിസി ആംബുലന്‍സ് വേഗത്തില്‍ കുതിച്ച് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് തക്കസമയത്ത് ചികിത്സ ലഭിച്ച് യാത്രക്കാരി ജീവിതത്തിലേക്ക് തിരിച്ചു നടന്നത്. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയ്ക്കാണ് നെഞ്ചുവേദനയനുഭവപ്പെട്ടത്. യാത്രക്കാര്‍ അഭ്യര്‍ത്ഥിച്ചതോടെ ഡ്രൈവര്‍ ആര്‍ രാജേഷും കണ്ടക്ടര്‍ വി ശ്രീകാന്തും ചേര്‍ന്ന് ഇവരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആംബുലന്‍സിന്റെ റോളില്‍ കെഎസ്ആര്‍ടിസി ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡിലൂടെ വന്നപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനവും സാഹചര്യം മനസിലാക്കി ബസിന് വഴിയൊരുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സഹിതം കേരള പോലീസ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ??

നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ സഹയാത്രക്കാര്‍ അവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതിനായി ഡ്രൈവര്‍ ആര്‍. രാജേഷിനോടും കണ്ടക്ടര്‍ വി. ശ്രീകാന്തിനോടും സഹായം ആവശ്യപ്പെട്ടു. അത്യധികം ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡില്‍ ബസ് ആംബുലന്‍സിന്റെ റോള്‍ ഏറ്റെടുത്തു. രോഗിയുടെ അവസ്ഥ ബോധ്യം വന്നതിനാല്‍ വഴിയിലിറങ്ങേണ്ട യാത്രക്കാര്‍ പോലും ഈ ഉദ്യമത്തില്‍ ജീവനക്കാരുടെ കൂടെ നിന്നു.

ബസിന്റെ ലൈറ്റിട്ടു കൊണ്ടുള്ള വരവും വേഗതയും ശ്രദ്ധിച്ച ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ റൂം വാഹനം വിഷയത്തിന്റെ അടിയന്തിരപ്രാധാന്യം മനസിലാക്കി ബസിനെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തില്‍ മുന്നോട്ടു പോകാന്‍ വഴികാട്ടിയായി. അവിടെ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ പെട്ടെന്ന് തന്നെ രോഗിയെ എത്തിക്കാനായെങ്കിലും കൃത്യസമയത്തു സ്ട്രക്ച്ചര്‍ ലഭിക്കാത്തതിനാല്‍ രോഗിയെ ബസില്‍ നിന്നും കൈകളില്‍ താങ്ങിയെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍ അത്യാഹിതവിഭാഗത്തിലേക്കു എത്തിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെയും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് , ബിജു ഫ്രാന്‍സി എന്നിവരുടെയും അവസരോചിതമായ ഇടപെടലിലൂടെ കൃത്യസമയത്തു രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതു കൊണ്ട് അവരുടെ ജീവന്‍ രക്ഷിക്കാനായി.

ബസില്‍ യാത്ര ചെയ്തിരുന്ന അജ്ഞാത സുഹൃത്തിനു വീഡിയോ പകര്‍ത്തിയതിനുള്ള നന്ദി

Exit mobile version