ശൈശവ വിവാഹം; പതിനാലുവയസ്സുകാരിയെ പതിനാറ് വയസ്സുകാരന്‍ വിവാഹം ചെയ്തു; സംഭവം അതിരപ്പിള്ളിയില്‍

എട്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടി ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ശൈശവവിവാഹത്തെക്കുറിച്ച് അറിഞ്ഞത്

ചാലക്കുടി: കേരളത്തിലെ ആദിവാസി ഊരില്‍ വീണ്ടും ശൈശവ വിവാഹം. പതിനാലുവയസ്സുകാരിയെ പതിനാറ് വയസ്സുകാരനാണ് വിവാഹം ചെയ്തത്. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് സംഭവം. എട്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടി ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ശൈശവവിവാഹത്തെക്കുറിച്ച് അറിഞ്ഞത്.

എട്ടാംക്ലാസില്‍ നിന്ന് ഒമ്പതാം ക്ലാസിലെത്തിയ പെണ്‍കുട്ടി ഈ അധ്യയനവര്‍ഷം തുടങ്ങിയതു മുതല്‍ ക്ലാസില്‍ എത്തിയിരുന്നില്ല. സാധാരണ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീട്ടില്‍ പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്. അതിനാല്‍ ആരും പെണ്‍കുട്ടിയെപ്പറ്റി അന്വേഷിച്ചില്ല. എന്നാല്‍ ഒരുമാസം കഴിയാറായിട്ടും തിരിച്ചെത്താതായതോടെ കുട്ടിയെപ്പറ്റി അന്വേഷിക്കുകയായിരുന്നു.

ഇതോടെയാണ്‌ കുട്ടിയുടെ വിവാവം കഴിഞ്ഞ വിവരം പുറത്തറിഞ്ഞത്. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചത്. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്. വാഴച്ചാലില്‍നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്.

Exit mobile version