ബോഡി ബില്‍ഡിങിന് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍ വില്‍പനയ്ക്ക്; ഇന്‍ജക്ഷന്‍ ഒന്നിന് 3000 രൂപ..! ജിംനേഷ്യം ഉടമ പിടിയില്‍

കൊച്ചി: ബോഡി ബില്‍ഡിങ് ചെയ്യുന്നവര്‍ക്കു ശരീരപുഷ്ടി വരാനുപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍ അനധികൃതമായി സൂക്ഷിച്ചു വിതരണം ചെയ്ത യുവാവവിനെ പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ സ്വദേശിയും എളമക്കരയിലെ ഓക്‌സിജന്‍ ഫിറ്റ്‌നസ് സെന്റര്‍ ഉടമയുമായ മിറാജ് ആണ് പിടിയിലായത്.

കൊച്ചി സിറ്റി ഷാഡോ പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാളുടെ താമസസ്ഥലത്തുനിന്ന് 10 ലക്ഷം രൂപയ്ക്കുമേല്‍ വിലവരുന്ന വന്‍ സ്റ്റിറോയിഡ് ശേഖരവും സിറിഞ്ചുകളും കണ്ടെടുത്തത്. കോളജ് വിദ്യാര്‍ഥികള്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ സ്റ്റിറോയിഡ് മരുന്നുകള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നു സിറ്റി കമ്മിഷണര്‍ എംപി ദിനേശിനു ലഭിച്ച വിവരത്തെ തുടര്‍ന്നുള്ള നിരീക്ഷണത്തിലാണു പ്രതി പിടിയിലായത്. മനുഷ്യശരീരത്തെ സാരമായി ബാധിക്കുന്ന ഇത്തരം കെമിക്കലുകളുടെ ഉപയോഗം കിഡ്‌നി ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുമെന്നാണ് നിഗമനം.

ചെന്നൈയില്‍ നിന്നാണ് സ്റ്റിറോയിഡുകള്‍ എത്തിച്ചിരുന്നത്. മൃഗങ്ങളില്‍ കുത്തിവയ്ക്കുന്ന ഇനത്തില്‍പ്പെട്ട സ്റ്റിറോയിഡുകള്‍ വരെ ഇത്തരത്തില്‍ വിറ്റഴിച്ചിരുന്നു. ഒരു സ്റ്റിറോയിഡ് ഇന്‍ജക്ഷന് 3000 രൂപയാണ് ഈടാക്കിയിരുന്നത്.

Exit mobile version