അതിര്‍ത്തിപ്രദേശങ്ങള്‍ ഡെങ്കിപ്പനി ഭീതിയില്‍; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

കൊതുകിന്റെ ഉറവിടനശീകരണവും ബോധവത്കരണവുമായി ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്

കാസര്‍കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കാസര്‍കോടുള്ള അതിര്‍ത്തിപ്രദേശങ്ങള്‍ ഡെങ്കിപ്പനി ഭീഷണിയില്‍. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ഇക്കുറിയും രോഗ ബാധിതര്‍ നിരവതിയാണ്. കൊന്നക്കാട്, വള്ളക്കടവ് ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്നത്.

ഈ സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിടനശീകരണവും ബോധവത്കരണവുമായി ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്. കൊന്നക്കാട് പ്രാഥമികാരോഗ്യകേന്ദ്രം പരിധിയില്‍ വരുന്ന വള്ളിക്കടവിലാണ് ഇത്തവണ ആദ്യം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ തവണ മുന്നൂറിലധികം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

എളേരി പഞ്ചായത്തിലെ കരുവന്‍കയത്ത്, കിളിയന്‍ചാല്‍, പുന്നക്കുന്ന് ഭാഗങ്ങളിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പന്നിത്തടം, ഏറാന്‍ചീറ്റ പ്രദേശങ്ങളിലാണ് ഇത്തവണ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതില്‍ അധികവും.

റബ്ബര്‍, കവുങ്ങ് തോട്ടങ്ങളില്‍ കൊതുക് പെരുകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകളില്‍ വേനല്‍മഴയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ കാരണമായതും ഡെങ്കിപ്പനി പടര്‍ന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നു. കവുങ്ങിന്‍തോട്ടത്തിലെ പാളകളിലും സമാനരീതിയില്‍ കൊതുക് പെരുകും.

ഇത്തരത്തില്‍ കൊതുക് പെരുകുന്നത് തടയാന്‍ തോട്ടം ഉടമകള്‍ക്ക് മുന്നറിയിപ്പും നോട്ടീസും നല്‍കിയാലും ഇത് ഫലപ്രദമാകുന്നില്ല. ഇതോടെ പരിസരശുചീകരണവും കൊതുകുനശീകരണവും സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനയുടമകള്‍ക്കും തോട്ടമുടമകള്‍ക്കെതിരെ നിയമനടപടി തുടങ്ങിയതായി വെള്ളരിക്കുണ്ട് പിഎച്ചസി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് സി ഫിലിപ്പ് അറിയിച്ചു.

Exit mobile version