ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ഡോക്ടര്‍ എത്തും മുമ്പ് ബന്ധുക്കള്‍ രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോയി; വിശദീകരണവുമായി ആര്‍എംഒ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആര്‍എംഒ. ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുണ്ടായിരുന്നില്ല. അത് പിആര്‍ഒ ബന്ധുക്കളെയും ഡോക്ടറേയും അറിയിച്ചു. എന്നാല്‍, ഡോക്ടര്‍ താഴേക്ക് ഇറങ്ങി വരും മുമ്പ് തന്നെ ബന്ധുക്കള്‍ രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നെന്നും ആര്‍എംഒ ഡോക്ടര്‍ രഞ്ജന്‍ പറഞ്ഞു.

‘കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ ചികിത്സ ആവശ്യപ്പെട്ടാണ് പനി ബാധിച്ച രോഗിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. അത് കൊണ്ട് തന്നെ ബന്ധുക്കള്‍ വെന്റിലേറ്റര്‍ ആവശ്യപ്പെട്ട് പിആര്‍ഒയെ സമീപിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോ നഴ്‌സുമാരോ വിവരമറിഞ്ഞിരുന്നില്ല. രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കിയിരുന്നില്ല. വെന്റിലേറ്റര്‍ ഇല്ലെന്നറിഞ്ഞ ഉടന്‍ ബന്ധുക്കള്‍ രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു’ ആര്‍എംഒ പറഞ്ഞു.

സാധാരണ വെന്റിലേറ്റര്‍ ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോള്‍ നേരത്തെ വിളിച്ച് പറയണം. എന്നാല്‍ ഈ സംഭവത്തില്‍ അതുണ്ടായില്ലെന്നും എന്നിരുന്നാലും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആര്‍എംഒ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കിയയച്ചുവെന്നാണ് ആക്ഷേപം.

Exit mobile version