കോട്ടയം:13 വയസുകാരനായ പ്രണവിന് ഇനി നിവർന്നു തന്നെ നടക്കാം. ജനിതകപ്രശ്‌നം മൂലം നട്ടെല്ലിനുണ്ടായ വളവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം നേരയാക്കി. പാലക്കാട് പട്ടാമ്പി ഇമ്പിടിയിൽ കല്ലടപള്ളിയാലിൽ പ്രസന്നകുമാറിന്റെ മകനാണ് പ്രണവ്.
മൾട്ടിപ്പിൾ ന്യൂറോ ഫൈബ്രോമറ്റോസിസ് എന്ന രോഗാവസ്ഥയിലൂടെയായിരുന്നു നാളിത്രയും പ്രണവ് കടന്നു പോയത്. നിവർന്നു നിൽക്കാൻ പോലും കഴിയാതെ ദുരിത ജീവിതം നയിച്ച പ്രണവ് ഇനി ആശ്വാസത്തോടെ നിവർന്നു നടക്കാം. കുടുംബത്തിനും ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്വകാര്യ ആശുപത്രിയിൽ 20 ലക്ഷം രൂപ വരെ ചെലവാകുന്ന ശസ്ത്രക്രിയ സർക്കാരിന്റെ ‘താലോലം’ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തി കൊടുത്തത്.
7 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പ്രണവിന്റെ നട്ടെല്ല് ശരിയായത്. 3 ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു. പ്രണവിന് ഹൃദയത്തിൽ ഒരു വിടവുള്ളതിനാൽ ഹൃദ്രോഗ വിഭാഗത്തിൽ തുടർചികിത്സ നടത്തി വരികയാണ്.