നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തത്, രാജ്യത്തുണ്ടായ നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു.

ഡോ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍സാമ്പത്തിക രംഗം കുതിക്കുകയായിരുന്നു. ഈ വളര്‍ച്ച നിലനിര്‍ത്താന്‍ നരേന്ദമോഡി സര്‍ക്കാറിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന് നൂറ്റമ്പതോളം പേര്‍ മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴില്‍ശാലകള്‍ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമാമെന്നും നോട്ട്‌നിരോധനം കൊണ്ട് രാജ്യത്തിനു ഉണ്ടായ നഷ്ടം ബിജെപിയില്‍ നിന്നും ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഓടികൊണ്ടിരുന്ന കാറിന്റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ആയ ജിന്‍ ഡ്രൈസെ ആയിരുന്നു. ഡോ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍സാമ്പത്തിക രംഗം കുതിക്കുകയായിരുന്നു.

ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തത്. നിരോധിച്ച നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയതോടെ നോട്ട് നിരോധനം വെറുംപൊള്ളത്തരമാണെന്നു മനസിലായി.

നോട്ട് മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന് നൂറ്റമ്പതോളം പേര്‍ മരിച്ചതും 15 കോടി ദിവസവേതന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതും ആയിരക്കണക്കിന് ചെറുകിട തൊഴില്‍ശാലകള്‍ പൂട്ടിപോയതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം. നോട്ട്‌നിരോധനം കൊണ്ട് രാജ്യത്തിനു ഉണ്ടായ നഷ്ടം ബിജെപിയില്‍ നിന്നും ഈടാക്കണം.’

Exit mobile version