മയക്കുമരുന്ന് ഉപയോഗം തിരിച്ചറിയാന്‍ കേരളത്തിലും ഏബണ്‍ കിറ്റുകള്‍ ഉപയോഗിക്കും

ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 50 കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ മയക്കുമരുന്ന് ഉപയോഗം തിരിച്ചറിയാനായി ഏബണ്‍ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മയക്കു മരുന്നുപയോഗത്തിന്റെ ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍ രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് വിശദീകരണം.

മയക്കുമരുന്നുപയോഗം തിരിച്ചറിയാനാണ് ഏബണ്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത്. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 50 കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായും മൂന്നാഴ്ചക്കകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നതെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.

വഡോദര പോലീസ് ഏബണ്‍ കിറ്റുകള്‍ ഉപയോഗിച്ച് ഇതു വരെ 48 കേസുകള്‍ പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇവ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ വാങ്ങാനാണ് തീരുമാനം. സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് പുറമെ രക്തം, മൂത്രം, ഉമിനീര്, മറ്റു സ്രവങ്ങള്‍, മുടി, വിരലയടാളം തുടങ്ങിയവ പരിശോധിച്ചും ലഹരി ഉപയോഗം കണ്ടെത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം പരിഗണിച്ച കോടതി കേസ് മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Exit mobile version