തൃശ്ശൂര്‍ എടുക്കാന്‍ പറ്റിയില്ലെങ്കിലും സുരേഷ് ഗോപിയിലൂടെ നേട്ടമുണ്ടാക്കി ബിജെപി; വോട്ട് കൂട്ടിയത് രണ്ട് ലക്ഷം

2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെപി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്.

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വന്‍ പരാജയമാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഉണ്ടായത്. വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. എന്നാല്‍ അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി നേടിയ വോട്ടുകളുടെ എണ്ണം 293822. കൃത്യമായി പറഞ്ഞാല്‍ 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെപി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്.

എന്നാല്‍ 2014ല്‍ ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകല്‍ വോട്ടുകള്‍ ലഭിച്ചത്. ഇവിടങ്ങളില്‍ 16000 ത്തില്‍ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. അതേ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും 40000 ത്തോളം വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കുറവ് വോട്ട് ലഭിച്ച മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍.

വിജയിയായ ടിഎന്‍ പ്രതാപന് 415084 വോട്ടും, രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്.

Exit mobile version