തനിച്ചല്ല, രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നല്‍കി എംഎ യൂസഫലി; ഇതാണ് യഥാര്‍ത്ഥ മനുഷ്യ സ്‌നേഹി

തിരുവനന്തപുരം: പാവങ്ങളെ സഹായിക്കുന്നതില്‍ എന്നും മുന്നിലാണ് എംഎ യൂസഫലി എന്ന് നേരത്തെ തെളിഞ്ഞതാണ്. ഇപ്പോള്‍ ഇതാ റംസാന്‍ പുണ്യ നാളുകളില്‍ 2 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം സഫലമാക്കി നല്‍കിയിരിക്കുകയാണ് അദ്ദേഹം. 27.5ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം എംഎ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ കൈമാറി.

ഇലിപ്പോട് വലിയവിളാകത്ത് മേലെ ബീമാകണ്ണിനും, പുല്ലമ്പാറ പഞ്ചായത്തില്‍ പാണയം ധൂളിക്കുന്ന് ചരുവിള പുത്തന്‍വീട്ടില്‍ സിന്ദുവിനുമാണ് യൂസഫലി വീട് നല്‍കിയത്. 27.5 ലക്ഷം രൂപ ചെലവിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഭര്‍ത്താവ് മരണപ്പെട്ട യുവതിയാണ് ബീമാക്കണ്ണ്. ഇവരുടെ മകന് മാനസീക രോഗമാണ്. വളരെ കഷ്ടപ്പെട്ടാണ് ഈ നിര്‍ധന കുടുംബം ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്. തങ്ങളുടെ നിസ്സഹായ അവസ്ഥ യൂസഫലിയെ അവര്‍ കത്തിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് അന്വേഷണം നടത്തുകയും ഈ കുടുംബത്തിന് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്യുകയായിരുന്നു. ബീമാകണ്ണിന്റെ രണ്ടര സെന്റ് സ്ഥലത്താണ് 12 ലക്ഷം രൂപ ചെലവിട്ട് വീട് നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം ചരുവിള പുത്തന്‍വീട്ടില്‍ സിന്ധുവും മക്കളും കഴിഞ്ഞിരുന്നത് നിലം പൊത്താറായ അവസ്ഥയില്‍ ഉണ്ടായിരുന്ന കൂരയിലാണ്. റോഡരികില്‍ ഉണ്ടായിരുന്ന ഈ കൂര രാത്രിയില്‍ കിടക്കാന്‍ സൗകര്യങ്ങളില്ലായിരുന്നു മാത്രമല്ല അരക്ഷിതമായ അവസ്ഥയും ആയിരുന്നു. സിന്ധുവിന് 17 വയസ്സായ മകളും 15 വയസായ മകനുമാണ് ഉള്ളത് ഇവര്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു ഇവരുടെ വാര്‍ത്ത യൂസഫലി കാണാന്‍ ഇടയായത്. തുടര്‍ന്ന് അടിയന്തിര പ്രധാന്യത്തോടെ വിശയത്തില്‍ ഇടപെടുകയും 5 സെന്റ് സ്ഥലവും കെട്ടുറപ്പുള്ള വീടും 15.5 ലക്ഷം ചെലവിട്ട് കുടുംബത്തിന് വാങ്ങി നല്‍കി. സിന്ധുവിനും മക്കള്‍ക്കും വീടിന്റെ രേഖകള്‍ കൈമാറി.

Exit mobile version